ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാനെ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ബിപിന്‍ റാവത്തിന് ശേഷം രണ്ടാമത്തെ സിഡിഎസ് ആയിരിക്കും അദ്ദേഹം. 40 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അനില്‍ ചൗഹാന്‍ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കും. മൂന്ന് സേനാ വിഭാഗങ്ങളുടെയും കോര്‍ഡിനേഷനാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രധാന ചുമതല.40 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ അദ്ദേഹം നിരവധി കമാന്‍ഡുകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ ഇന്ത്യയിലെയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വലിയ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം.1961 മെയ് 18 ന് ജനിച്ച ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ 1981 ല്‍ ഇന്ത്യന്‍ ആര്‍മിയുടെ 11 ഗൂര്‍ഖാ റൈഫിള്‍സില്‍ ചേര്‍ന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഖഡക്വാസ്ല, ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. മേജര്‍ ജനറല്‍ റാങ്കിലുള്ള അനില്‍ ചൗഹാന്‍ നോര്‍ത്തേണ്‍ കമാന്‍ഡിലെ നിര്‍ണായകമായ ബാരാമുള്ള സെക്ടറിലെ ഒരു കാലാള്‍പ്പട വിഭാഗത്തിന്റെ തലവനായിരുന്നു. പിന്നീട് ലഫ്റ്റനന്റ് ജനറല്‍ എന്ന നിലയില്‍ അദ്ദേഹം നോര്‍ത്ത് ഈസ്റ്റില്‍ ഒരു കോര്‍പ്‌സ് നയിച്ചു. തുടര്‍ന്ന് 2019 സെപ്റ്റംബര്‍ മുതല്‍ ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി നിയമിതനായ അദ്ദേഹം 2021 മെയ് മാസത്തിലാണ് വിരമിച്ചത്. 2021 ഡിസംബര്‍ 8-ന് തമിഴ്നാട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ങശ17 ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് മരിച്ചതോടെയാണ് പുതിയ സിഡിഎസിനെ തിരഞ്ഞെടുത്തത്. ബിപിന്റാവത്തിന്റെ ഭാര്യയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും അപകടത്തില്‍ മരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →