കൽപ്പറ്റ: കഞ്ചാവ് കേസിൽ നിരന്തരം ശിക്ഷിക്കപ്പെടുന്നയാളാണ് ഫ്രാൻസിസ് എന്ന് എക്സൈസ് . മേപ്പാടിയിലെ ലോഡ്ജിൽ നിന്നും ‘പ്രാഞ്ചി’ എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെബി റോഡ് പഴയടത്ത് വീട്ടിൽ ഫ്രാൻസിസിനെ കഞ്ചാവുമായി എക്സൈസ് സംഘം വീണ്ടും അറസ്റ്റ് ചെയ്തു.
ഇയാളെ കഞ്ചാവുമായി ഇന്ന് പിടികൂടിയ എക്സൈസ് ടീം തന്നെ 2022 ഓഗസ്റ്റ് മാസത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. സെപ്തംബർ 25ഞായറാഴ്ച ടൗണിലെ സ്വകാര്യ ലോഡ്ജിലെ ഒന്നാം നിലയിൽ 106-ാം നമ്പർ മുറിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. 205 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ലോഡ്ജിൽ വെച്ച് ചെറുപൊതികളാക്കി വിൽപ്പനക്ക് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്.
ഫ്രാൻസിസിന് കഞ്ചാവ് എത്തിച്ച് നൽകുകയും മുറി എടുത്ത് നൽകുകയും ചെയ്തെന്ന കുറ്റത്തിന് പൊഴുതന സ്വദേശി അലിയെ കേസിൽ രണ്ടാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. അലിയും നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. ഇയാൾക്കായി അന്വേഷണം ഊർജ്ജിത മാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കർണ്ണാടകയിൽ നിന്നും രണ്ടാം പ്രതി അലി എത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി കൽപ്പറ്റ നഗരത്തിലും പരിസരങ്ങളിലും വിൽപ്പന നടത്തുകയായിരുന്നു പതിവ്.
ഒന്നാം പ്രതിയിൽ നിന്ന് കഞ്ചാവ് വിറ്റ വകയിൽ ഉണ്ടായിരുന്ന 11500 രൂപയും ഒരു മൊബൈൽ ഫോണും കഞ്ചാവ് പൊതിയാക്കാൻ ഉപയോഗിക്കുന്ന നിരവധി പ്ലാസ്റ്ററിക് കവറുകളും കണ്ടെത്തി. പ്രതിയുടെ മൊബൈലിൽ നിന്ന് വിദ്യാർഥികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർ നിരന്തരം കഞ്ചാവിനായി ബന്ധപ്പെട്ടതായുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി പി അനുപ്, പ്രിവന്റീവ് ഓഫീസർ എം എ രഘു, കെ ജോണി, സിവിൽ എക്സൈസ് ഓഫീസർ എസ് എസ് അനന്തു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മേൽ നടപടികൾക്കായി പ്രതിയെ കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജാരാക്കി

