ദില്ലി: ഓപ്പറേഷൻ ‘മേഘ ചക്ര’യുടെ ഭാഗമായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ (സിഎസ്എഎം) ഓൺലൈനിൽ പ്രചരിപ്പിച്ച രണ്ട് കേസുകളുമായി ബന്ധപ്പെട്ട് 19 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 56 സ്ഥലങ്ങളിൽ സിബിഐ റെയിഡ്.
ഇന്റർപോള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ നീക്കം. കഴിഞ്ഞ വർഷം സിബിഐ നടത്തിയ ഓപ്പറേഷൻ കാർബണിന്റെ സമയത്ത് ലഭിച്ച വിവരങ്ങളും പരിശോധനകള്‍ക്ക് കാരണമായി. ഇന്റർനെറ്റിലെ സിഎസ്‌എഎം ഉപയോക്താക്കളെ സംബന്ധിച്ച് സിബിഐയ്ക്ക് ലഭിച്ച രഹസ്യ വിവരങ്ങളും ഓപ്പറേഷൻ ‘മേഘ ചക്ര’ നടപ്പിലാക്കാന്‍ കാരണമായി എന്നാണ് വിവരം.
കുട്ടികളുടെ ലൈഗിംകതയുടെ ദൃശ്യങ്ങളും, ഓഡിയോകളും പ്രചരിപ്പിക്കാൻ പെഡലർമാർ ഉപയോഗിക്കുന്ന ക്ലൗഡ് സ്റ്റോറേജ് സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് സിബിഐ നീക്കം. അതിനാലാണ് ഈ ഓപ്പറേഷന് സിബിഐ ‘മേഘ ചക്ര’ എന്ന പേര് നല്‍കിയത്.

