മുംബൈ: പാലാ എംഎൽഎ മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 19/09/2022 കോടതിയിൽ എത്തിയപ്പോഴാണ് മാണി സി കാപ്പൻ ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതിക്കാരൻ പറയുന്നത്. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയിൽ വച്ച് കേസ് വേഗം സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയും എന്ന് മാണി സി കാപ്പൻ പറഞ്ഞു. സഭവത്തിൽ മുംബൈ പൊലീസിൽ പരാതി നൽകുമെന്നും ദിനേശ് മേനോൻ ദില്ലിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസിൽ കേസിൽ പാലാ എം എൽ എ മാണി സി കാപ്പന് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മുംബൈ വ്യവസായിയായ ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് മാണി സി കാപ്പന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മാണി സി കാപ്പന് 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി.
ദിനേശ് മേനോന്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തത്. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ ഈ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്

