തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സർക്കാരുമായി തുറന്ന ഏറ്റമുട്ടലിനു തന്നെയാണെന്നും വിട്ടുവീഴ്ചയ്ക്കില്ലെന്നും വ്യക്തമാക്കി. രാജ്ഭവനിൽ ആദ്യമായി വിളിച്ച 2 മണിക്കൂർ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ വ്യക്തിപരമായും കടന്നാക്രമിച്ചു. അദ്ദേഹത്തിന്റെ ഓഫിസിനെയും പാർട്ടിയെയും വിമർശിച്ചു. മുഖ്യമന്ത്രി പ്രയോഗിക്കുന്ന സമ്മർദ തന്ത്രത്തിനു വഴങ്ങില്ലെന്നു തുറന്നടിച്ചു.
‘നാടിന്റെ പുരോഗതിയും ജനക്ഷേമവും അല്ല സർക്കാർ താൽപര്യം; വിയോജിക്കുന്നവരെ നിശ്ശബ്ദരാക്കുന്നു’
കണ്ണൂർ ചരിത്രകോൺഗ്രസിൽ തന്നെ ആക്രമിക്കാൻ ശ്രമം ഉണ്ടായപ്പോൾ നടപടിക്കൊരുങ്ങിയ പൊലീസിനെ അന്ന് എംപി ആയിരുന്ന, ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ് തടഞ്ഞുവെന്നു ഗവർണർ ആരോപിച്ചു. ആക്രമണശ്രമം പോലെത്തന്നെ കുറ്റകരമാണ് നടപടി തടയുന്നതും. ഇതിന്റെ പേരിലാണോ രാഗേഷിന് ഇപ്പോഴത്തെ പദവി നൽകിയത്– ഗവർണർ ചോദിച്ചു.
കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാൻ മുഖ്യമന്ത്രി നേരിട്ടു വന്ന് സമ്മർദം ചെലുത്തി. അതിനു വഴങ്ങി നിയമനം നൽകിയത് എനിക്കു പറ്റിയ തെറ്റായിരുന്നു. തന്റെ നാട്ടുകാരനാണു വിസി എന്നു പറഞ്ഞാണു മുഖ്യമന്ത്രി സമ്മർദം ചെലുത്തിയത്. ആവശ്യപ്പെടാതെ തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം വാങ്ങി എനിക്കു കൈമാറി. അതു സമ്മർദതന്ത്രമായിരുന്നു. എന്റെ കൈകൾ നിയമോപദേശം കൊണ്ടു കെട്ടിയിട്ടു – ഗവർണർ പറഞ്ഞു.
വിഡിയോ, വിശദീകരണം, വാദപ്രതിവാദം; വാക്കിലും നോക്കിലും ഉറച്ച് ഗവർണർ
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻ മന്ത്രിമാരായ സജി ചെറിയാൻ, കെ.ടി.ജലീൽ എന്നിവരെ ഗവർണർ പരിഹസിച്ചു. മോശം പെരുമാറ്റത്തിനു വിമാനയാത്രാ വിലക്കു നേരിട്ട കൺവീനറുടെ അനുയായികൾ കണ്ണൂരിൽ തന്നെ ആക്രമിക്കാൻ മുതിർന്നതിൽ അതിശയമില്ല. ഭരണഘടനയെ തള്ളിപ്പറഞ്ഞതിന്റെ പേരിലാണു മന്ത്രിക്കു രാജി വയ്ക്കേണ്ടി വന്നത്. മുൻ മന്ത്രി കൂടിയായ എംഎൽഎ രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്ത് പാക്കിസ്ഥാന്റെ ഭാഷയിലാണു പരാമർശം നടത്തിയത്. സിപിഎം പഠിപ്പിക്കുന്ന കാര്യങ്ങളാണു നേതാക്കൾ പറയുന്നത്. സിപിഎമ്മിന്റേതു വിദേശ പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു.
സർവകലാശാലാ കാര്യങ്ങളിൽ സർക്കാരോ മറ്റ് ഏജൻസികളോ ഇടപെടില്ലെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി അയച്ച കത്തുകൾ ഗവർണർ പുറത്തുവിട്ടു. ഗവർണറെ വച്ചു മുഖ്യമന്ത്രി നേടിയതായ ആനുകൂല്യങ്ങളെപ്പറ്റിയുളള ചോദ്യത്തിന്, അക്കാര്യം ചർച്ചയാക്കുന്നില്ലെന്ന് ആരിഫ്ഖാൻ മറുപടി നൽകി. പത്രസമ്മേളനം വിളിച്ചു സർക്കാരിനെതിരെ ഗവർണർ ആഞ്ഞടിക്കുന്നത് അസാധാരണമാണ്.
മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ എന്നു മുഖ്യമന്ത്രി പറഞ്ഞതുപോലെ താനും പറയണമോ എന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഗവർണർ മൈക്ക് കണ്ടാൽ പ്രതികരിക്കുന്നയാൾ എന്നു മുഖ്യമന്ത്രി പരിഹസിച്ചതിനാണ് അതേ നാണയത്തിലുള്ള മറുപടി. തന്നെ കാത്തു മണിക്കൂറുകളോളം നിൽക്കുന്ന മാധ്യമപ്രവർത്തകരെ അവഗണിക്കാറില്ലെന്നു ഗവർണർ പറഞ്ഞു. പത്രസമ്മേളനത്തിനിടെ മലയാളത്തിലാണ് ഗവർണർ ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞത്.
‘അഴിമതി വിരുദ്ധ നടപടികളിൽ വെള്ളം ചേർക്കുന്ന ലോകായുക്ത നിയമ ഭേദഗതിക്കും സർവകലാശാലകളുടെ സ്വയംഭരണത്തിൽ ഇടപെടുന്ന സർവകലാശാലാ നിയമ ഭേദഗതിക്കും എത്ര സമ്മർദം ചെലുത്തിയാലും ഭീഷണിപ്പെടുത്തിയാലും എന്റെ അംഗീകാരം ഉണ്ടാകില്ല. നിയമം ലംഘിക്കുന്നത് അവകാശമാണെന്ന് ഇടതു നേതാക്കൾ കരുതുന്നു. യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ ശ്രമം നടത്തുകയാണ്. അതു തടയാനുള്ള അധികാരം എനിക്കുണ്ട്.’ – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

