സമ്മര്‍ദംമൂലം ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയെന്ന് സിസോദിയ: നിഷേധിച്ച് സി.ബി.ഐ.

ന്യൂഡല്‍ഹി: തന്നെ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദം താങ്ങാനാകാതെ സി.ബി.ഐ. ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തെന്ന് ആരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും വഴി തെറ്റിക്കുന്നതുമാണെന്നു സി.ബി.ഐ. പ്രതികരിച്ചു.

സി.ബി.ഐ. ഡെപ്യൂട്ടി ലീഗല്‍ അെഡ്വെസറായ ജിതേന്ദ്ര കുമാര്‍ കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ വസതിയില്‍ ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹം ജീവനൊടുക്കിയത് തനിക്കെതിരേ കള്ളക്കേസെടുക്കാനുള്ള സമ്മര്‍ദം താങ്ങാനാകാതെയാണെന്നാണ് മനീഷ് സിസോദിയയുടെ ആരോപണം. ”ഒരു സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. നിയമവിരുദ്ധമായി എന്നെ അറസ്റ്റ് ചെയ്യുന്നതിനായി അദ്ദേഹത്തിനുമേല്‍ അന്യായമായി കടുത്ത സമ്മര്‍ദം ചെലുത്തി. എന്നാല്‍, അദ്ദേഹം അത് അംഗീകരിച്ചില്ല”- മനീഷ് സിസോദിയ ആരോപിച്ചു.

എന്നാല്‍, ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ആരോപണം സി.ബി.ഐ. തള്ളി. മനീഷ് സിസോദിയയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും വഴി തെന്നിക്കുന്നതുമാണെന്നു സി.ബി.ഐ. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. വിവാദമായ ഡല്‍ഹി മദ്യനയക്കേസിലെ അന്വേഷണത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിത്. ജിതേന്ദ്ര കുമാറിന് ഈ കേസിന്റെ അന്വേഷണവുമായി ബന്ധമില്ല. അദ്ദേഹം പ്രോസിക്യൂഷന്റെ ചുമതലയുള്ള ഡെപ്യൂട്ടി ലീഗല്‍ അെഡ്വെസറായിരുന്നു. ഡല്‍ഹിയില്‍ ഇതിനകം കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളുടെ വിചാരണ നടത്തുന്ന പ്രോസിക്യൂട്ടര്‍മാരുടെ മേല്‍നോട്ടച്ചുമതലായിരുന്നു അദ്ദേഹത്തിനെന്നും സി.ബി.ഐ. പ്രസ്താവനയില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →