പിഴല-കടമക്കുടി പാലത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി

43.878 കോടി രൂപ അനുവദിക്കും 

കടമക്കുടി ഗ്രാമ പഞ്ചായത്ത് വികസനത്തിലെ സുപ്രധാന പദ്ധതിയായ പിഴല-കടമക്കുടി പാലത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതിയായി. 43.878 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. 

പിഴല, കടമക്കുടി പ്രദേശങ്ങളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ നിര്‍മ്മിക്കുന്ന പാലത്തിനു 14 സ്പാനുകളിലായി 383.92 മീറ്ററാണു നീളം. 11.05 മീറ്ററാണു മൊത്തം വീതി. ഇരുവശത്തും അപ്രോച്ച് റോഡും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.  ഗോശ്രീ ഐലന്‍ഡ്സ് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ (ജിഡ)കീഴില്‍ വരുന്ന പിഴല-മൂലമ്പിള്ളി, കടമക്കുടി-ചാത്തനാട് പാലങ്ങളുമായി ബന്ധിക്കുന്ന രീതിയിലാണ് പിഴല-കടമക്കുടി പാലം നിര്‍മ്മിക്കേണ്ടത്. ഈ സാഹചര്യത്തില്‍ ജിഡ, കിഫ്ബി അധികൃതരുടെ സംയുക്ത യോഗം ചേര്‍ന്ന് സ്ഥലം സന്ദര്‍ശിച്ചു പദ്ധതിയുടെ വിവിധ വശങ്ങള്‍ വിലയിരുത്തി. അടുത്ത ഘട്ടമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും.

പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കപ്പെടുന്നതിനു പുറമെ കടമക്കുടി പഞ്ചായത്തിലെ ദ്വീപുകളുടെ സമഗ്ര വികസനം പാലം വരുന്നതോടെ ഉറപ്പാകുമെന്നും ദേശീയപാതയിലെ ഗതാഗത കുരുക്ക് അഴിയുന്നതിനു  സാഹചര്യമൊരുങ്ങുമെന്നും കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

Share
അഭിപ്രായം എഴുതാം