തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടിഡിഎഫും ഐഎൻടിയുസിയും സർക്കാർ നയത്തെ എതിർത്തുള്ള നിലപാട് തുടരുകയാണ്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ – ഗതാഗതമന്ത്രിമാർ തൊഴിലാളി യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചർച്ചയും പരാജയപ്പെട്ടു. സർക്കാർ നിർദ്ദേശം സിഐടിയു യൂണിൻ അംഗീകരിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞെങ്കിലും മന്ത്രി പറഞ്ഞ രീതിയിൽ അല്ല സിഐടിയു നിർദേശം അംഗീകരിച്ചതെന്നും അധിക സമയം ജോലി ചെയ്താൽ അധിക വേതനം വേണമെന്നാണ് സിഐടിയു നിലപാടെന്നും സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
ശമ്പളം വിതരണം, യൂണിയൻ പ്രൊട്ടക്ഷൻ, ഡ്യൂട്ടി പരിഷ്കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവൻകുട്ടിയും ആന്റണി രാജുവും വ്യക്തമാക്കി. തൊഴിലാളികളോട് അടിച്ചമർത്തൽ മനോഭാവമില്ലെന്നും ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും തൊഴിൽ മന്ത്രി ശിവൻകുട്ടി അറിയിച്ചു.
അതേസമയം സിംഗിൾ ഡ്യൂട്ടിയിൽ സർക്കാർ നിലപാട് അംഗീകരിക്കുന്നില്ലെന്ന് തൊഴിലാളി യൂണിയനായ ടിഡിഎഫ് അറിയിച്ചു. ജീവനക്കാരുടെ ശമ്പളം മനപൂർവ്വം തടഞ്ഞുവയ്ക്കുന്ന അവസ്ഥയാണെന്നും പരിഷ്കാരമെന്ന പേരിൽ നടപ്പിലാക്കുന്നത് പരസ്പര വിരുദ്ധ നടപടികളാണെന്നും കെഎസ്ആർടിസി സിഎംഡി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ടിഡിഎഫ് വൈസ് പ്രസിഡന്റ് നൗഷാദ് ആരോപിച്ചു.
തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർത്താൽ അനുവദിക്കില്ലെന്നും അധിക സമയം ജോലി ചെയ്താൽ അധിക വേതനം വേണമെന്നും സിഐടിയു വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയാണെന്നും മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്നും ആനത്തലവട്ടം വ്യക്തമാക്കി.
മന്ത്രിമാരുമായുള്ള ചർച്ച നിരാശജനകമായിരുന്നുവെന്ന് ബിഎംഎസ് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പറഞ്ഞു. 12 മണിക്കൂർ ജോലി ചെയ്താൽ മാത്രം ശമ്പളം എന്നത് അംഗീകരിക്കാൻ ആവില്ല. 12 മണിക്കൂർ ഡ്യൂട്ടി അടിച്ചേൽപ്പിക്കാനുള്ള തീരുമാനം തൊഴിലാളി വിരുദ്ധമാണെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും സ്റ്റിയറിങ് ഡ്യൂട്ടി എന്ന പ്രയോഗം തൊഴിൽ നിയമത്തിന് വിരുദ്ധമാണെന്നും ഇതിനു മുഖ്യമന്ത്രി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പക്കാമെന്നാണ് സർക്കാരിന് ഇന്ന് ലഭിച്ച നിയമോപദേശം. സ്ഥാപനമോ ചുമതലപ്പെടുത്തുന്ന വ്യക്തിയോ നിശ്ചയിക്കുന്നതാണ് തൊഴിൽ സമയം എന്ന നിർവചനം ചൂണ്ടിക്കാട്ടിയാണ് നിയമ സെക്രട്ടറിയുടെ നിയമോപദേശം. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ 8 മണിക്കൂർ വാഹനം ഓടിക്കുന്ന തൊഴിലെടുക്കുന്ന സമയവും ബാക്കി ആദായം നൽകുന്ന വിശ്രമനേരവുമാണെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു.
സിഗിംൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നതിനെ കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾ ശക്തമായ പ്രതിഷേധമാണ് നേരത്തെ നടത്തിയത്. ഈ വിഷയത്തിൽ നേരത്തെ ഗതാഗതമന്ത്രി ആൻ്റണി രാജു, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി എന്നിവരുമായി യൂണിയനുകൾ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടിരുന്നു. 22/08/2022 നടന്ന ചർച്ചയ്ക്ക് മുൻപായിട്ടാണ് നിയമവകുപ്പ് സെക്രട്ടറി സർക്കാരിന് നിയമോപദേശം നൽകിയത്.
ജോലിസമയത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഒപ്പ് വയ്ക്കുന്നതിനിടയിലെ സമയമാണ് തൊഴിലാളിയുടെ ജോലി സമയമായി കണക്കാക്കേണ്ടത് എന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഇക്കാര്യത്തിൽ അവരും നിയമോപദേശം തേടിയിരുന്നു. ഇക്കാര്യം ഇന്നത്തെ ചർച്ചയിൽ തൊഴിലാളി യൂണിയൻ നേതാക്കൾ വിശദീകരിച്ചു.
എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കാൻ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി എന്ന നയം അംഗീകരിക്കണമെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ കൃത്യസമയത്ത് ശമ്പളം, കൃത്യസമയത്ത് ഡ്യൂട്ടി എന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് തൊഴിലാളി യൂണിയനുകൾ. ചർച്ചയിൽ സർക്കാരിനെ പ്രതിനിധീകരിച്ച് ഗതാഗത,തൊഴിൽ മന്ത്രിമാർ പങ്കെടുത്തു

