കൊച്ചി : കാക്കനാട് ഫ്‌ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്. അർഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലയിൽ കലാശിച്ചതെന്നും തൃക്കാക്കര എസിപി പിവി ബേബി പറഞ്ഞു.
2022 ഓഗസ്റ്റ് 27 വരെ കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ കൊലപാതകം നടന്ന കാക്കനാട്ടെ ഫ്‌ളാറ്റിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. സജീവിനെ കൊലപ്പെടുത്തിയത് കത്തി ഉപയോഗിച്ചാണെന്നും കൊലപ്പെടുത്തിയ രീതിയും തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് വിശദീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലും തെളിവെടുപ്പ് നടക്കും.
അർഷാദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. ലഹരിക്കായി പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സജീവിന്റെ കയ്യിൽനിന്ന് ഇയാൾ പണം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. ഇതിനുപിന്നാലെ പ്രതി ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

