അന്വേഷണ മികവിനുളള കേന്ദ്ര പുരസ്കാരം കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്

കുറ്റാന്വേഷണ മികവിനുള്ള പുരസ്കാരത്തിനായി മോദി സർക്കാർ കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത എട്ട് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കാണ്. എറണാകുളം റൂറൽ എസ് പിയായിരിക്കെ നടത്തിയ മികച്ച അന്വേഷണ പ്രവർത്തനങ്ങൾക്കാണ് പുരസ്ക്കാരം.

കേരളത്തെ പിടിച്ചുലച്ച മാനസ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കാർത്തിക്ക്. കോതമംഗലം ഡെന്റൽ കോളജിലെ വിദ്യാർത്ഥിനിയായിരുന്ന മാനസയെ സുഹൃത്തായ രാഖിൽ വെടി വച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ച കേസിൽ ശാസ്ത്രീയ അന്വേഷണം നടത്തി സംഭവുമായി ബന്ധപ്പെട്ട് സഹായിച്ചവരേയും, തോക്ക് നൽകിയ ബീഹാർ സ്വദേശികളെയും അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. പൊതു സമൂഹം ഉറ്റ് നോക്കിയ കേസായിരുന്നു അത്.

2011 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ കാർത്തിക്ക് വിജിലൻസ് എസ് പി ആയിരിക്കുമ്പോഴാണ് പാലാരിവട്ട മേൽപ്പാലം കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. അനധികൃത ഫ്ലാറ്റ് നിർമ്മാണ കേസിന്റെ അന്വേഷണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. കലാഭവൻ മണിയുടെ മരണത്തിലുയർന്ന സംശയങ്ങളുടെ അന്വേഷണവും കാർത്തിക്കിൻറെ നേതൃത്വത്തിലായിരുന്നു.

നിരന്തര കുറ്റവാളികളെ ജയിലിലടക്കാൻ അദ്ദേഹം ആവിഷ്ക്കരിച്ച ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ 57 പേരെ ജയിലിലടച്ചു. 37 പേരെ നാടുകടത്തി. കൊവിഡ് കാലത്ത് നടപ്പിലാക്കായ കിച്ചൻ ഗാർഡ് ചലഞ്ച് , തൗസൻറ് ഐസ് , രക്ത ദാനം , സേഫ് പബ്ലിക് സേഫ് പൊലീസ് , ശുഭയാത്ര , നിങ്ങൾക്കരികെ , കാടിൻറെ മക്കൾക്ക് കൈത്താങ്ങ് , കരുതലിൻറെ ഭക്ഷണപ്പൊതി , തുടങ്ങി നിരവധി ജനകീയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. കാർത്തിക്ക് രൂപകൽപന ചെയ്ത ഹാപ്പി അറ്റ് ഹോം എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ദേശിയ തലത്തിൽ ശ്രദ്ധ നേടി.

‘മികച്ച അന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്‌ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചാർജെടുത്തതിനു ശേഷം ചുരുങ്ങിയ കാലയളവിൽ തന്നെ ജില്ലയിലെ ഗുണ്ടകൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കോട്ടയം കൂരോപ്പടയിൽ സ്വന്തം വീട്ടിൽ നിന്ന് അമ്പത് പവൻ കവർന്ന, വൈദികൻറെ സ്വന്തം മകനായ മോഷ്ടാവിനെ മണിക്കൂറുകൾക്കുളളിൽ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് അന്വേഷണ മികവിനുളള പുരസ്കാരം കാർത്തികിനെ തേടിയെത്തിയത് എന്നതും മറ്റൊരു യാദൃശ്ചികത

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →