ദില്ലി: ഷാർജ ഭരണാധികാരിയുടെ സന്ദർശന വേളയിൽ അവരെ കാണുവാനോ അവർക്ക് ആതിഥേയത്വം നൽകാനോ കേരള സർക്കാർ കേന്ദ്ര സർക്കാരിൽ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. വിദേശകാര്യ വകുപ്പ് മന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ആണ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയിൽ അറിയിച്ചു.
സംസ്ഥാനത്തെ ഏതെങ്കിലും ഭരണാധികാരിയുടേയും ഉന്നത ഉദ്യോഗസ്ഥരുടേയോ ബാഗേജുകൾ വിദേശത്ത് എത്തിക്കുവാൻ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായത്തിനായി കേരള സർക്കാർ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യപ്പെട്ടിട്ടില്ല. ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ നിലവിലുളള പ്രോട്ടോക്കാൾ മാർഗ്ഗ നിർദ്ദേശം പ്രകാരം വിദേശത്ത് നിന്നുളള ഏതു ഔദ്യോഗിക നടപടികളും സംസ്ഥാനങ്ങളുമായി നടത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിലൂടെ മാത്രമാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂട്ടി അനുമതിയില്ലാതെ നയതന്ത്രജ്ഞർക്കോ വിദേശമിഷന് നേതൃത്വം നൽകുന്നവർക്കോ പരിപാടികൾ സജ്ജീകരിക്കാൻ ചെയ്യാൻ പാടുളളതല്ല. വിദേശ മിഷനുകളുമായി ബന്ധപ്പെട്ട് പാലിക്കേണ്ടത് കർശനമായ പ്രോട്ടോക്കാൾ നടപടികളാണ്. കേരള സർക്കാരിന്റെ പ്രോട്ടോക്കോൾ ലംഘനത്തിന് കേന്ദ്ര സർക്കാർ കേരള സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ലോകസഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി യെ അറിയിച്ചു

