ന്യൂഡൽഹി: പത്തും പന്ത്രണ്ടും ക്ലാസുകളുടെ സിബിഎസ്ഇ പരീക്ഷഫലങ്ങളിൽ കേരളം മുഴുവൻ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല ഒന്നാംസ്ഥാനത്ത്. പന്ത്രണ്ടാം ക്ലാസിൽ 98.83 ശതമാനം വിജയം തിരുവനന്തപുരം നേടി. രാജ്യത്തെ മൊത്തം വിജയശതമാനം 92.71 മാത്രമാണ്. കഴിഞ്ഞവർഷം രാജ്യത്തെ വിജയം 99.37 ശതമാനം ആയിരുന്നു. പത്താം ക്ലാസിൽ തിരുവനന്തപുരം 99.8 ശതമാനം വിജയത്തോടെയാണ് ഒന്നാമത് എത്തിയത്. രാജ്യത്ത് 94.4 ശതമാനം വിജയം.
22/07/22 വെള്ളിയാഴ്ച രണ്ടു ഫലങ്ങളും മണിക്കൂറുകളുടെ ഇടവേളയിൽ പുറത്തുവിടുകയായിരുന്നു. സ്റ്റേറ്റ് സിലബസിൽ പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള തീയതി കേരളം 2022 ജൂലൈ മാസം 25 വരെ നീട്ടിയിട്ടുണ്ട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ 33,432 പേര് 95 ശതമാനത്തിലധികം മാർക്ക് നേടി. ബംഗളൂരു – 98.16, ചെന്നൈ- 97.79, ഈസ്റ്റ് ഡൽഹി – 96.29 എന്നിവയാണ് മേഖല വിജയത്തിൽ തൊട്ടുപിന്നിലുള്ളത്.
പത്താം ക്ലാസിലെ മേഖല വിജയത്തിൽ ബംഗളൂരു – 99.22, ചെന്നൈ- 98.97 എന്നിവയാണ് തൊട്ടുപിന്നിൽ. cbseresults.nic.in ലും ഡിജി ലോക്കർ, UMANG ആപ്പിലും പരീക്ഷാ ഫലം ലഭ്യമാക്കിയിട്ടുണ്ട്.
യുവാക്ഷിയും, തന്യാസിംഗും ഒന്നാമത്. യുപി ബുലന്ദ്ഷഹറിലെ ഡൽഹി പബ്ലിക് സ്കൂളിലെ വിദ്യാർഥിനി തന്യാസിംഗും, നോയിഡ അമിറ്റി ഇന്റര്‍നാഷണൽ സ്കൂൾ വിദ്യാർഥിനി യുവാക്ഷിയും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 500 മാർക്കും നേടി രാജ്യത്ത് ഒന്നാമതെത്തി. ഡൽഹി യൂണിവേഴ്സിറ്റിയിൽ സൈക്കോളജി പഠിക്കാനാണ് യുവാക്ഷിക്ക് താല്പര്യം. ഐ.എ.എസ് നേടുകയാണ് തന്യാസിംഗിന്റെ ലക്ഷ്യം.

