മുണ്ടക്കയം ഈസ്റ്റ് : വാഹനങ്ങൾ കുഴിയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടാകാതിരിക്കാൻ സുരക്ഷയ്ക്കായി സ്ഥാപിച്ച വീപ്പകൾ അപകടക്കെണി ഒരുക്കുന്നു. ദേശീയപാതയിൽ മരുതുംമൂടിന് സമീപം 36-ാം മൈലിലാണ് സംഭവം. കഴിഞ്ഞ പ്രളയ സമയത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാനാണ് പത്തോളം വീപ്പകൾ മണ്ണ് നിറച്ച് സ്ഥാപിച്ചത്.
സംരക്ഷണ ഭിത്തിയുടെ നിർമ്മാണം വേഗത്തിലാക്കുമെന്നും അതുവരെ താത്കാലികമായാണ് ഇതുവരെ സ്ഥാപിച്ചതെന്നുമായിരുന്നു അധികൃതരുടെ വാദം. എന്നാൽ ഒമ്പത് മാസം പിന്നിട്ടിട്ടും സംരക്ഷണഭിത്തി ഉയർന്നില്ല. ഇതോടെ വീപ്പകളിൽ കാടുകയറി. അടുത്തു വരുമ്പോഴാണ് വാഹനയാത്രക്കാർ ഇത് കാണുന്നത്. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും, വെട്ടിച്ചുമാറ്റുന്നതും മൂലം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഒരുവശത്തെ വീപ്പകൾ റോഡിലേക്ക് മറിഞ്ഞു കിടക്കുകയാണ്.
ഹൈറേഞ്ച് പാതയിൽ പെരുവന്താനം, കൊടുകുത്തി എന്നിവ കഴിഞ്ഞാൽ വാഹനങ്ങൾ അമിതവേഗത്തിൽ ഇറക്കമിറങ്ങി വരുന്ന സ്ഥലങ്ങൾ ആണ് ഇവ. അതിനാൽ ഈ രണ്ടിടങ്ങളിലും അപകടം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം

