കോവിഡ് വൈറസിന്റെ ഉപവകഭേദം: ചൈന ആശങ്കയില്‍

ബെയ്ജിങ്: കോവിഡിനെ തുരത്താന്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തിയത്‌ ചൈനയെ ആശങ്കയിലാഴ്ത്തുന്നു. കിഴക്കന്‍ ചൈനയിലെ പടോങ് ജില്ലയിലുള്ള ഷാങ്ഹായ് നഗരത്തില്‍ വെള്ളിയാഴ്ചയാണു രോഗബാധ സ്ഥിരീകരിച്ചത്.

രോഗം ബാധിച്ചയാള്‍ രാജ്യത്തിനു പുറത്തുനിന്നു വന്നതാണെന്ന് നഗരത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഒമിക്രോണ്‍ ബി.എ 5ന്റെ ഉപവകഭേദമാണ് രോഗിയില്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ വൈറസിന് ഒമിക്രോണ്‍ ബിഎ 5.2.1 എന്നു നാമകരണം ചെയ്തു.

ഓഫീസുകളും കടകളും അടച്ചിട്ട് കോവിഡിനെതിരേ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലാണ്‌ ചൈന പുതിയ വെല്ലുവിളി നേരിടുന്നത്. ഷാങ്ഹായ് നഗരത്തില്‍ കോവിഡ് ബാധിതരുടെ സംഖ്യ അനുദിനം വര്‍ധിക്കുകയാണെന്നും നാളെ മുതല്‍ 14 വരെ കര്‍ശനമായ രോഗപരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. മറ്റിടങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യതയും ഏറെയാണ്. പുതിയ തരംഗത്തെ നിയന്ത്രിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമ്പോഴും ‘സീറോ കോവിഡ് പോളിസി’ എന്ന ചൈനയുടെ ലക്ഷ്യം അകലെയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ലോകമെമ്പാടും പുതിയ കോവിഡ് തരംഗമുണ്ടാക്കിയ ഒമിക്രോണ്‍ ബി.എ5 വൈറസ്‌ ചൈനയില്‍ ആദ്യം കണ്ടെത്തിയത് മേയ് 13-നാണ്. ഉഗാണ്ടയില്‍ നിന്ന് ഷാങ്ഹായിയിലെത്തിയ ആളിനായിരുന്നു രോഗബാധ. ഇതേത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനിടയിലാണ് ഉപവകഭേദത്തിന്റെ കണ്ടെത്തല്‍. ബി.എ5 വൈറസ് വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതാണെങ്കിലും പൊതുവേ അപകടം കുറഞ്ഞാണു കാണപ്പെട്ടതെന്ന് ഷാങ്ഹായ് ഹെല്‍ത്ത് കമ്മിഷന്‍ പറയുന്നു. രോഗം ഗുരുതരമാകാതിരിക്കാനും മരണസംഖ്യ കുറയ്ക്കാനും വാക്സിനേഷന്‍ ഏറെ സഹായിക്കുന്നതായും കമ്മിഷന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →