കൊല്ലം: പഴകിയ മീനിന് പുറമേ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മാംസവും അതിർത്തി കടന്നെത്തുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന് തലവേദനയാകുന്നു. ഇതോടെ അതിർത്തി പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. രോഗം ബാധിച്ച കന്നുകാലികളുടെയും, ചത്ത മൃഗങ്ങളുടെയും ഇറച്ചിയാണ് കുറഞ്ഞ വിലയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത്. ഇവ ഭക്ഷ്യയോഗ്യമല്ല.
ബലിപെരുന്നാൾ അടുത്തതോടെ അതിർത്തികൾക്ക് പുറമേ ഇറച്ചി വില്പന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ട്രോളിംഗ് തുടങ്ങിയതിനുശേഷം കൊല്ലം ജില്ലയിൽ മാത്രം 11,000 കിലോ മീനാണ് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തത്. തമിഴ്നാട് ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പഴകിയ മീനെത്തുന്നത്. മീനിന്റെ ലഭ്യത കുറവ് മുതലെടുത്താണ് ഇതര സംഘങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നതെന്നാണ് വിലയിരുത്തൽ.

