ന്യൂഡൽഹി:കോവിഡിൽ ലോകം പ്രതിസന്ധിയിലായ 3 വർഷത്തിനിടെ രാജ്യത്തു ജീവൻ നഷ്ടമായത് രണ്ടായിരത്തിലേറെ ഡോക്ടർമാർക്കെന്ന് കണക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആരോഗ്യമന്ത്രാലയത്തിന് ഒടുവിൽ കൈമാറിയ പട്ടിക പ്രകാരം 1596 പേരാണ് മരിച്ചത്. യഥാർഥ കണക്ക് ഇതിലും അധികം വരുമെന്ന് ഐഎംഎ ദേശീയ സെക്രട്ടറി ജനറൽ ഡോ. ജയേഷ് ലെലെ പറഞ്ഞു. ഡോക്ടർമാർക്കെതിരായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക റജിസ്ട്രി സംവിധാനം ഐഎംഎ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് അതിരൂക്ഷമായിരുന്ന മഹാരാഷ്ട്രയിൽ 99 ഡോക്ടർമാരും കേരളത്തിൽ 29 പേരും മരിച്ചു. ഏറ്റവും കൂടുതൽ മരണം ബിഹാറിലാണ്. കോവിഡ് മൂലം നൂറിലേറെ ഡോക്ടർമാർ മരിച്ച മറ്റു സംസ്ഥാനങ്ങൾ: തമിഴ്നാട് (154), ബംഗാൾ (154), ഡൽഹി (150), ആന്ധ്രപ്രദേശ് (118), ഗുജറാത്ത് (101).

