വൃക്കമാറ്റി വച്ച രോഗി മരിച്ച സംഭവത്തില്‍ വീഴ്‌ചയുണ്ടായത്‌ വകുപ്പുമേധാവികളില്‍ നിന്നുതന്നെയെന്ന നിഗമനത്തില്‍ ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കമാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ രോഗി മരിച്ച സംഭവത്തില്‍ കൃത്യമായ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി മൃതസഞ്‌ജീവിനി. അവയവദാന പ്രക്രിയയുടെ ഏകോപന ചുമതലയുളള മൃതസഞ്‌ജീവിനിയുടെ നോഡല്‍ ഓഫീസര്‍ ഡോ.നോബിള്‍ ഗ്രീഷ്യസ്‌, ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ആശാതോമസിന്‌ വിശദീകരണം നല്‍കി. മുന്നറിയിപ്പ നല്‍കിയിട്ടും വീഴ്‌ചയുണ്ടായതില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. അതിനിടെ ഡോക്ടര്‍മാരുടെ നടപടിക്ക്‌ എതിരെ കെജിഎംസിടിഎ പ്രതിഷേധ യോഗം നടത്തും. അവയവം എണാകുളത്ത് നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ എത്തുന്നതിന്‌ മുന്നോടിയായി ആവശ്യമായ എല്ലാ മുന്നറിയിപ്പും ഇ-മെയിലിലൂടെയും വാട്‌സാപ്പിലൂടെയും നല്‍കിയിരുന്നതായാണ്‌ മൃതസഞ്‌ജീവിനി സര്‍ക്കാരിന്‌ നല്‍കിയ വിശദീകരണം.

എല്ലാ മുന്നറിയിപ്പും നല്‍കിയെന്ന്‌ വ്യക്തമാക്കിയതോടെ വീഴ്‌ചയുണ്ടായത്‌ വകുപ്പുമേധാവികളില്‍ നിന്നുതന്നെയെന്ന നിഗമനത്തിലാണ്‌ ആരോഗ്യ വകുപ്പ്‌. ശസ്‌ത്രക്രിയ നടക്കേണ്ട ദിവസം നെഫ്രോളജി മേധാവി ഇല്ലാതിരുന്നിട്ടും ചുമതല മറ്റൊരാള്‍ക്ക്‌ നല്‍കാതാത്തത്‌ വീഴ്‌ചയാണ്‌ പ്രധാന ചുമതലയുളള ഡോക്ടര്‍മാര്‍ നിര്‍ണായക ഘട്ടങ്ങലളില്‍ ആശുപത്രിയില്‍ എത്താത്തതിന്‌ എതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. സംഭവ ദിവസം യൂറോളജി വിഭാഗം മേധാവി രാത്രി 9 മണിക്കുശേഷമാണ്‌ ആശുപത്രിയിലെത്തിയത്‌ എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

ഡോക്ടര്‍മാര്‍ക്കെതിരെയുളള സര്‍ക്കാര്‍ നടപടിയില്‍ കെജിഎംസിടിഎ സമരമുഖത്താണ്‌. . ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ്‌ ഓപി ബ്ലോക്കിന്‌ മുന്നില്‍ പ്രതിഷേധ യോഗം ചേരും. ശസ്‌ത്രക്രിയ വൈകിയെന്ന ആരോപണം ശുദ്ധ അസംബന്ധം എന്നാണ്‌ ഡോക്ടര്‍മാരുടെ സംഘടനയുടെ നിലപാട്‌. പ്രഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്ന ശേഷമാകും മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലുളള പോലീസിന്റെ തുടര്‍നടപടി. അതേസമയം അവയവം കൊണ്ടുവന്ന പെട്ടി അനുമതിയില്ലാതെ കൊണ്ടുപോയെന്ന ആശുപത്രി അധികൃതരുടെ പരാതിയില്‍ ആംബുലന്‍സ്‌ ഡ്രൈവര്‍മംാരെ പോലീസ്‌ വിളിച്ചുവരുത്തിയേക്കും.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലൂണ്ടായിരുന്ന മസ്‌തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ്‌ തിരുവനന്തപുര മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുവന്നത്‌. 2022 ജൂണ്‍ 18 ശനിയാഴ്‌ചയായിരുന്നു ഇയാളുടെ മസ്‌തിഷ്‌ക്കമരണം സ്ഥിരീകരിച്ചത്‌. തുടര്‍ന്ന്‌ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ്‌ വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‌ അനുവദിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →