ട്രൈബല്‍ പ്ലസ് പദ്ധതി സംബന്ധിച്ച് അവബോധം നല്‍കണം: ജില്ലാ കളക്ടര്‍

ട്രൈബല്‍ പ്ലസ് പദ്ധതിയുടെ ഗുണവശങ്ങളെ കുറിച്ച് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ട്രൈബല്‍ പ്ലസ് പദ്ധതി പുരോഗതി അവലോകനം ചെയ്യാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. പദ്ധതിയുടെ ഗുണവശങ്ങളെ കുറിച്ച് അറിയാത്തതു കൊണ്ട് അവര്‍ വനവിഭവം ശേഖരിക്കുന്നത് പോലെയുള്ള പാരമ്പര്യ തൊഴില്‍ മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് ആദ്യഘട്ടമെന്ന നിലയില്‍ അവബോധം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണം.

രണ്ടാമത്തെ ഘട്ടമായി വേതനം കൃത്യമായി അവര്‍ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കണം. കൂടാതെ, അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് അനുയോജ്യമായ തൊഴില്‍ കണ്ടെത്തേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കൂട്ടായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ജില്ലയിലെ എന്റോള്‍മെന്റ് കൂട്ടാന്‍ സാധിച്ചിട്ടുണ്ട്. 100 ശതമാനം തൊഴില്‍ കാര്‍ഡ് എന്നതിലേക്ക് എത്തിച്ചേരാന്‍ ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. 200 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സ്ത്രീകള്‍ക്കായി ഒരുക്കണം. കാരണം, അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മമാര്‍ക്ക് ജോലിക്ക് പോകാനുള്ള അസൗകര്യം കണക്കിലെടുത്ത് അതിനുള്ള പരിഹാരം കണ്ടെത്താനായാല്‍ അത് ഒരു വലിയ മുന്നേറ്റമാകുമെന്നും കളക്ടര്‍ പറഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പു വരുത്തിയിട്ടുളള 100 ദിവസം കൂടാതെ, കേരളത്തിലെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും അധികമായി 100 തൊഴില്‍ ദിനങ്ങള്‍ കൂടി ലഭ്യമാകുന്ന പദ്ധതിയാണ് കേരള ട്രൈബല്‍ പ്ലസ്. 100 തൊഴില്‍ ദിനങ്ങള്‍ അധികമായി അനുവദിക്കുന്നതിലൂടെ പട്ടികവര്‍ഗ വിഭാഗത്തിലെ കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിടുന്നു.

ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം ട്രൈബല്‍ പ്ലസ് പദ്ധതിയുടെ ഗുണവശങ്ങളെ കുറിച്ച് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള കാമ്പയിന്‍ പ്ലാനുകള്‍ രൂപീകരിക്കും. ഇതിനായി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്-തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍, എസ്സി പ്രെമോട്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജൂണ്‍ മുപ്പതിന് മുന്‍പായി യോഗം ചേരാനും തീരുമാനമായി. എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു. സി. മാത്യു, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, എന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍. ഹരി, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →