ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒക്കലിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ അൻപതിനായിരം കുരുമുളക് തൈകൾ വിൽപനയ്ക്ക് തയ്യാറായിരിക്കുകയാണ്. തിരുവാതിര ഞാറ്റുവേല സമയത്താണ് കേരളത്തിലെ കർഷകർ പൊതുവെ കുരുമുളക് നാടാറ്. തൈ മണ്ണിൽ പിടിച്ചു കിട്ടാൻ ഏറ്റവും അനുയോജ്യമായ സമയമായി ഇതിനെ കണക്കാക്കുന്നു. ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 21 ഓടെ ആരംഭിക്കും. അത് കണക്കുകൂട്ടിയാണ് ഫാമിൽ തൈകളുടെ ഉത്പാദനം ആരംഭിച്ചത്.
ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള തോട്ടങ്ങളിൽ നിന്നും എത്തിച്ച അത്യുത്പാദന ശേഷിയുള്ള കുരുമുളക് വള്ളികളിൽ നിന്നാണ് തൈകൾ തയ്യാറാക്കിട്ടുള്ളത്. പന്നിയൂർ, കരിമുണ്ട തുടങ്ങിയ മികച്ച ഉത്പാദനശേഷിയുള്ള ഇനങ്ങളിൽ പെട്ട തൈകളാണ് പ്രധാനമായും ഉള്ളത്. ശാസ്ത്രീയമായ പരിപാലനത്തിലൂടെ വേര് പിടിപ്പിച്ചവയാണ് എല്ലാ തൈകളും.
മിതമായ നിരക്കിലാണ് ഇവിടെനിന്നും തൈകൾ കൊടുക്കുന്നത്. ഒരു കുരുമുളക് തൈക്ക് എട്ട് രൂപയാണ് വില. കർഷകർക്ക് തങ്ങളുടെ ആവശ്യാനുസരണം തൈകൾ ഇപ്പോൾ വാങ്ങാവുന്നതാണ്. എം.സി റോഡിൽ പെരുമ്പാവൂരിനും കാലടിക്കും മധ്യേ ഒക്കലിൽ ആണ് സംസ്‌ഥാന വിത്തുത്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കുരുമുളക് തൈക്ക് പുറമെ പച്ചക്കറിത്തൈകളും, നെല്ല് ഉൾപ്പെടെയുള്ള വിത്തുകളും, തെങ്ങിൻത്തൈയും ഇവിടെ ലഭ്യമാണ്.
ഫോൺ : 0484 2464941

