ദേശീയപാത 66 ഇടപ്പള്ളി – മൂത്തകുന്നം വീതി കൂട്ടുന്നതിന് മുന്നോടിയായി മൂത്തകുന്നത്ത് ആരംഭിച്ച കെട്ടിടങ്ങളുടെ പൊളിച്ചു നീക്കൽ ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശിച്ചു വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലാണെന്നും കാലവർഷം അവസാനിക്കുന്നതിന് മുൻപ് കെട്ടിടങ്ങൾ പൊളിക്കുന്ന ജോലി പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
25 കിലോമീറ്ററിലായി 30 ഹെക്ടറോളം ഭൂമിയാണ് ജില്ലയിൽ ദേശീയപാത 66നായി ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ അവസാന ഘട്ടത്തിലാണ്. ഇനി ഒന്നര ഹെക്ടറിൽ താഴെ സ്ഥലം മാത്രമാണ് ഏറ്റെടുക്കാനുള്ളത്. രണ്ടര മാസം കൊണ്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, കാലവർഷം അവസാനിച്ചതിനു ശേഷം മറ്റു നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. വീതി കൂട്ടുന്നതിന്റെ ഭാഗമായി ആകെ 1200ഓളം കെട്ടിടങ്ങൾ ജില്ലയിൽ പൊളിക്കേണ്ടി വരുമെന്നും കളക്ടർ പറഞ്ഞു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എതിർപ്പുകളും ഒത്തുതീർപ്പാക്കിയെന്നും കളക്ടർ പറഞ്ഞു.
എൻ.എച്ച് ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുൺ, എൻ.എച്ച്.എ.ഐ മാനേജർ ദേബപ്രസദ് സാഹു, എൽ.എ തഹസിൽദാർമാരായ സരിത പ്രഭാകർ, കെ. രാധാകൃഷ്ണൻ, ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥർ, സീനിയർ സൂപ്രണ്ട് ബേസിൽ എ കുരുവിള, ലൈസൺ ഓഫീസർ അനിൽ കുമാർ, കോൺട്രാക്ടർ പ്രതിനിധി എന്നിവർ കളക്ടർക്ക് ഒപ്പം സ്ഥലത്ത് സന്ദർശനം നടത്തി.

