രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലാലു പ്രസാദ് തയാറെടുക്കുന്നു

പട്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലാലു പ്രസാദ് തയാറെടുക്കുന്നു. ബിഹാറുകാരനായ ഒരാള്‍ രാജ്യത്തിന്റെ പ്രഥമപൗരനാകണമെന്നാണ് ആഗ്രഹം. ഇതു പക്ഷേ, ആര്‍.ജെ.ഡി. അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവല്ല! സാക്ഷാല്‍ ലാലുവിന്റെ കര്‍മഭൂമിയായ സരണ്‍ സ്വദേശിയാണ് ഈ അപരന്‍. 15-നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണു തീരുമാനം. കര്‍ഷകനാണ് ഈ 42 വയസുകാരന്‍. 2017-ല്‍ രാംനാഥ് കോവിന്ദും മീരാകുമാറും മത്സരിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഈ ലാലു പത്രിക നല്‍കിയിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള നിശ്ചിത എണ്ണം ജനപ്രതിനിധികള്‍ പിന്തുണ നല്‍കണമെന്ന വ്യവസ്ഥ പാലിക്കാന്‍ കഴിയാത്തതിനാല്‍ പത്രിക തള്ളിപ്പോയി. ഇക്കുറി കൂടുതല്‍ തയാറെടുത്തിട്ടുണ്ടെന്നാണ് ലാലുവിന്റെ അവകാശവാദം.ഈ ലാലുവിനു തെരഞ്ഞെടുപ്പു മത്സരം ആദ്യത്തേതല്ല. 2013-ല്‍ ആര്‍.ജെ.ഡി. അധ്യക്ഷന്‍ കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതോടെ സരണില്‍ പത്നി റാബ്രി മത്സരിച്ച കാലം. അന്നു റാബ്രി അര ലക്ഷത്തോളം വോട്ടിനാണ് ബി.ജെ.പിയിലെ രാജീവ് പ്രതാപ് റൂഡിയോടു തോറ്റത്. അപരന്‍ ലാലുവിന് 10000 വോട്ട് കിട്ടിയെങ്കിലും കെട്ടിവച്ച കാശ് പോയി. എന്നാല്‍, റാബ്രിയുടെ തോല്‍വിക്കു ലാലു തന്നെയും കുറ്റപ്പെടുത്തിയത് ഇയാള്‍ വലിയ ബഹുമതിയായി കണക്കാക്കുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു. കഷ്ടിച്ച് ആറായിരം വോട്ട് കിട്ടി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് റെക്കോഡിടുകയെന്ന ലക്ഷ്യത്തോടെ ഇനിയും മുന്നോട്ടു പോകാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →