ഝാര്‍ഖണ്ഡില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടുമരണം

റാഞ്ചി: ബി.ജെ.പി. നേതാവിന്റെ പ്രവാചകനിന്ദയ്ക്കെതിരേ റാഞ്ചിയില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനേത്തുടര്‍ന്ന് രണ്ടുമരണം. പോലീസ് വെടിവയ്പ്പില്‍ പരുക്കേറ്റവരാണു മരിച്ചതെന്നു രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ പറഞ്ഞു.10 പോലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരം.പോലീസും പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനേത്തുടര്‍ന്ന് റാഞ്ചിയുടെ പലഭാഗത്തും കര്‍ഫ്യൂ നിലനില്‍ക്കുന്നു. വിവാദപ്രസ്താനയേത്തുടര്‍ന്ന് ബി.ജെ.പിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആവശ്യപ്പെട്ടാണു പ്രതിഷേധങ്ങള്‍. കല്ലേറിനേത്തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും വെടിവയ്ക്കുകയും ചെയ്തു.നൂപുര്‍ ശര്‍മയ്ക്കും ബി.ജെ.പി. ഡല്‍ഹി മാധ്യമവിഭാഗം മുന്‍മേധാവി നവീന്‍ ജിന്‍ഡാലിനുമെതിരേ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. വിവാദപ്രസ്താവനയേത്തുടര്‍ന്നു ജിന്‍ഡാലിനെ ബി.ജെ.പി. കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. റാഞ്ചി നഗരത്തില്‍ പോലീസിനെ വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. കടകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സുരക്ഷാഭീഷണി കണക്കിലെടുത്ത് നഗരത്തില്‍ ഇന്റര്‍നെറ്റ് ബന്ധവും വിഛേദിച്ചു.കലാപകാരികളെ തിരിച്ചറിഞ്ഞ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു സിറ്റി പോലീസ് മേധാവി അംശുമാന്‍ കുമാര്‍ വ്യക്തമാക്കി. ജനങ്ങള്‍ സംയമനം പാലിക്കണമെന്നു ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ആഹ്വാനം ചെയ്തു. പ്രവാചകനിന്ദയ്ക്കെതിരേ ഒന്‍പത് സംസ്ഥാനങ്ങളിലെ നിരവധി നഗരങ്ങളില്‍ ഇന്നലെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →