അപവാദ പ്രചരണങ്ങൾക്കെതിരെ വീടുകളിലെത്തി ആളുകളെ കണ്ട് വിശദീകരിക്കുമെന്ന് എം വി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെറ്റായ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സ്വാഭാവികമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സ്വർണ്ണ കറൻസി കടത്ത് അടക്കമുള്ള അപവാദ പ്രചരണങ്ങൾക്കെതിരെ വീടുകളിലെത്തി ആളുകളെ കണ്ട് വിശദീകരിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് പച്ചനുണ പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എംവി ജയരാജൻ കുറ്റപ്പെടുത്തി.

‘സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എൻജിഒയും അതിന്റെ പിന്നിലെ രാഷ്ട്രീയ നേതൃത്വവുമാണ് ഗൂഢാലോചനയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ബി ജെ പി അണിയറയിലും കോൺഗ്രസ് അരങ്ങത്തും ആടിക്കൊണ്ടിരിക്കുന്നു. കല്ലു പറിക്കൽ സമരക്കാരുടെ പുതിയ സമരമാണ് ഉരുളി എറിയലെന്നും ജയരാജൻ പരിഹസിച്ചു. മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവർ വികാര പരമായി പെരുമാറരുതെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായാലും രാഷ്ട്രീയമായി തന്നെ നേരിടണം. മുഖ്യമന്ത്രിക്കെതിരായ തെറ്റായ പ്രചരണങ്ങൾക്കെതിരെ ശതമായ പ്രതിഷേധം സ്വാഭാവികമാണ്.

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരായ വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച ജയരാജൻ, പാർട്ടി ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഭീഷണിയിലൂടെയല്ല, രാഷ്ട്രീയമായി ഇതിനെ നേരിടാൻ സി പി എമ്മിന് കഴിയുമെന്നും കൂട്ടിച്ചേർത്തു.

അതേ സമയം, പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമാണ് പൊലീസ് ഒരുക്കുന്നത് . കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയിൽ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാൽ മണിക്കൂർ മുമ്പ് പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പില്ലാതെ വാഹനം തടഞ്ഞത് ജനത്തെ വലച്ചു. മുന്നൂറിലേറെ പൊലീസുകാരെ നഗരത്തിനു പുറത്തു നിന്നെത്തിച്ച് വരെ സുരക്ഷ ഏർപ്പെടുത്തിയിട്ടും രണ്ടു തവണ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി പ്രതിഷേധം നടന്നു. പഴുതടച്ച സുരക്ഷാ വിന്യാസത്തിനിടയിലും വന്നവഴി മണിപ്പുഴയിൽ യുവമോർച്ചക്കാരാണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശിയത്. പത്തിലേറെ വാഹനങ്ങളുടെ അകമ്പടിയിൽ സമ്മേളന നഗരിയിൽ മുഖ്യമന്ത്രി പ്രവേശിച്ചിട്ടും റോഡ് തുറന്നില്ല. പതിനൊന്നേ മുക്കാലിന് മുഖ്യമന്ത്രി മടങ്ങിയ ശേഷം മാത്രമായിരുന്നു മാമ്മൻ മാപ്പിള ഹാളിനു സമീപത്തെ റോഡുകൾ തുറന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →