ന്യൂഡല്‍ഹി: അസംസ്കൃത എണ്ണയുടെ വില്പന സംബന്ധിച്ച് രണ്ട് ഇന്ത്യന്‍ എണ്ണക്കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനിയായ റോസ്നെറ്റ് പിന്നോട്ട്. മറ്റ് ഇടപാടുകാര്‍ക്ക് വാക്കുകൊടുത്തതിനാല്‍ സെപ്ലെ ലഭ്യമല്ലാത്തതിനാലാണ് തീരുമാനമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.റഷ്യയുടെ യുക്രൈന് അധിനിവേശത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തപ്പെട്ട ഉപരോധം കാരണം പാശ്ചാത്യരാജ്യങ്ങള്‍ വേണ്ടെന്നുവച്ച റഷ്യന്‍ എണ്ണ ഇന്ത്യന്‍ റിഫൈനറികള്‍ കുറഞ്ഞവിലയ്ക്കാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.
റോസ്നെറ്റുമായി പുതിയ വിതരണക്കരാറുകള്‍ സാധ്യമാകാതെ വന്നാല്‍ വിലകൂടിയ എണ്ണയ്ക്കായി സ്പോട് വിപണിയെ ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടിവരും. റഷ്യയുടെ വരുമാനം തളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധങ്ങളെ മറികടന്നും റഷ്യ എണ്ണ കയറ്റുമതി തുടരുന്നുണ്ട് എന്നതിന്റെ സൂചന കൂടിയാണിത്. ണ്ണയ്ക്കുള്ള ഇളവുകളില്‍ ആകൃഷ്ടരായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ റോസ്നെറ്റുമായി ആറുമാസത്തെ വിതരണകരാറില്‍ ഏര്‍പ്പെടാനായി ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സി. മാത്രമാണ് ഇതുവരെ കരാറില്‍ ഏര്‍പ്പെട്ടത്. കരാറനുസരിച്ച് എല്ലാ മാസവും 60 ലക്ഷം ബാരല്‍ എണ്ണ റോസ്നെറ്റില്‍ നിന്ന് വാങ്ങും. 30 ലക്ഷം ബാരല്‍ കൂടി വാങ്ങാനുള്ള സാധ്യതയും കരാറിലുണ്ട്. എന്നാല്‍ മറ്റുരണ്ടു റിഫൈറനറികളുമായും കരാറിലേര്‍പ്പെടാന്‍ റോസ്നെറ്റ് വിമുഖത കാട്ടുകയാണ് എന്നാണ് വിവരം. ഐ.ഒ.സിയുമായുളള കരാറനുസരിച്ച് ഇടപാടു സമയത്തെ സൗകര്യം പോലെ രൂപ, ഡോളര്‍, യൂറോ തുടങ്ങിയ വിവിധ കറന്‍സികളില്‍ വ്യാപാരം നടത്താമെന്നാണ് ധാരണ.

