തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്കറിൽ സൂക്ഷിച്ച സ്വർണം മോഷണം പോയത് കൂടാതെ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം വച്ചും തട്ടിപ്പ് നടന്നു എന്നും വ്യക്തമായി. ലോക്കർ തുറന്ന് തൊണ്ടിമുതലുകൾ മുഴുവൻ പോലീസ് അപ്രൈസറെ കൊണ്ട് പരിശോധിച്ചിരുന്നു. അപ്പോഴാണ് മോഷണത്തോടൊപ്പം മുക്കുപണ്ടം വച്ചുള്ള തട്ടിപ്പു നടന്നിരുന്നു എന്ന് വ്യക്തമായത്. ആകെ 72 പവൻ സ്വർണം ആണ് കാണാതായത്. മുക്കുപണ്ടം വച്ചുള്ള തട്ടിപ്പിൽ എത്ര സ്വർണം പോയെന്ന കാര്യത്തിൽ അന്തിമ കണക്ക് ആയിട്ടില്ല.
ആർഡിഒ ലോക്കറിൽ നിന്നും 72 പവൻ കാണാതായെന്ന സബ്കളക്ടറുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് പോലീസിന്റെ പരിശോധന റിപ്പോർട്ടും. 2010 മുതൽ 2019 വരെയുള്ള കാലയളവിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ കാണാനില്ലെന്ന സബ് കളക്ടറുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. 2007 മുതലുള്ള തൊണ്ടിമുതലുകൾ പോലീസ് തുറന്നു പരിശോധിച്ചു. 2007 മുതലുള്ള രജിസ്റ്റർ പ്രകാരം അഞ്ഞൂറോളം പവൻ സ്വർണ്ണം ലോക്കറിൽ എത്തിയിട്ടുണ്ട്. ഇതിൽ 72 പവൻ കാണാനില്ലെന്നാണ് പോലീസ് സ്ഥിരീകരിച്ചത്.
സബ് കലക്ടറും, പോലീസും തൊണ്ടി നഷ്ടപ്പെട്ടതായി പറയുന്ന കാലയളവിലെ സ്വർണം സുരക്ഷിതമാണെന്നാണ് എജിയുടെയും, മുൻ സീനിയർ സൂപ്രണ്ടിന്റെയും റിപ്പോർട്ടുകൾ.
2017 ൽ ഓരോ തൊണ്ടിമുതലും തുറന്നു പരിശോധിക്കാതെ എജിയുടെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ കാണിച്ച രേഖകളനുസരിച്ച് ഓഡിറ്റ് തയ്യാറാക്കി അല്ലെങ്കിൽ എജിയുടെ ഓഡിറ്റിനു ശേഷം അതായത് 2021 ഫെബ്രുവരിക്ക് ശേഷം തൊണ്ടിമുതലുകൾ മോഷ്ടിച്ചു. 2017നു ശേഷം ഉള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തൊണ്ടിമുതലുകൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി വെച്ചതല്ല, കാണാതായതാണ് എന്നു വ്യക്തമായതോടെ ആരാണ് പ്രതിയെന്ന നിർണായക വിവരം ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.

