കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകി ഹൈക്കോടതി. 2022 ജൂലൈ 15 വരെ സമയം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി ജസ്റ്റിസ് കൗസർഎടപ്പഗത്ത്. വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അന്വേഷണത്തിന് സമയം നീട്ടി നൽകരുതെന്നും ആയിരുന്നു കേസിലെ പ്രതിയായ നടൻ ദിലീപിന്റെ വാദം.
മൂന്നുമാസം സമയം നീട്ടി നൽകണം എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. തുടരന്വേഷണത്തിൽ ദിലീപിനും, കൂട്ട് പ്രതികൾക്കുമെതിരെ നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് ദിലീപ് കോടതിയെ അറിയിച്ചു.അതിനാൽ ഇനി തന്റെ ഫോൺ പിടിച്ച് എടുക്കേണ്ട ആവശ്യമില്ലെന്നും അറിയിച്ചു. ദൃശ്യങ്ങൾ നടന്റെ കൈവശമുണ്ടെന്നും, ഇത് അടങ്ങിയ മെമ്മറികാർഡ് രണ്ടുതവണ തുറന്നു എന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിനിടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. നിയമപരമായി കേസിൽ നിന്നും പിന്മാറുക സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ആവശ്യം നിരസിച്ചത്.

