ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശികളായ സാമൂവേൽ ഏലിയാസ് ശ്യാം, അരവിന്ദ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രണ്ട് പേർ പ്രായ പൂർത്തിയാകാത്തവരാണ്. 2022 മെയ് 29ന് വൈകുന്നേരമാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ തേയിലത്തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം.
രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെൺകുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടർന്ന് ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായി അഞ്ച് പേർ ഇവരുടെ അടുത്തെത്തിയത്. ഇവർ സുഹൃത്തിനെ മർദ്ദിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പതിനഞ്ചുകാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തി. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവ സ്ഥലത്ത് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി

