കോഴിക്കോട്: ആലപ്പുഴയിലെ റാലിയിലെ വിവാദ മുദ്യാവാക്യം വിളിയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാവായ യഹിയ തങ്ങളെ അറസ്റ്റ് ചെയ്തതിൽ കടുത്ത പ്രതികരണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്ത്. ആർഎസ്എസിനെതിരായ മുദ്രാവാക്യത്തെ മത വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഇപ്പോൾ കേരളത്തിൽ നടക്കുന്നത് പോപ്പുലർ ഫ്രണ്ട് വേട്ടയാണെന്നും സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. പൊലീസ് നീക്കം അപകടകരമാണ്. ആർഎസ്എസിനെ പ്രീണിപ്പിക്കലല്ല പൊലീസിന്റെ പണിയെന്നും മുപഹമ്മദ് ബഷീർ പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാർക്കെതിരായ പ്രസംഗത്തെ അംഗീകരിക്കുന്നില്ല. മുദ്രാവാക്യം വിളിച്ച വ്യക്തിയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട് , ഇക്കാര്യത്തിൽ സംഘടന അന്വേഷണം നടത്തുന്നുണ്ട്. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കുടുംബത്തിന് പിന്തുണ നൽകും. എന്നാൽ മുദ്രാവാക്യത്തിന് പിന്തുണയില്ലെന്നും സംഘടന വ്യക്തമാക്കി
ജനമഹാ സമ്മേളനത്തിന്റെ സംഘാടകൻ എന്ന നിലയിൽ മതസ്പർദ വളർത്താൻ അവസരം ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് യഹിയ തങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.തൃശൂർ പെരുമ്പിലാവിലെ വീട്ടിലെത്തിയായിരുന്നു നടപടി. യഹിയയുമായി സഞ്ചരിച്ച പൊലീസ് വാഹനം തൃശൂർ, ആലുവ, കുമ്പളം ടോൾ പ്ലാസ, ആലപ്പുഴ കലവൂർ എന്നിവിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞിരുന്നു ഈ സാഹചര്യത്തിൽ യഹിയയെ എത്തിക്കുമ്പോൾ . കനത്ത സുരക്ഷയിലായിരുന്നു സൗത്ത് പൊലീസ് സ്റ്റേഷൻ. 28/05/22 ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാർച്ചിലും ഹൈക്കോടതിക്കെതിരെ വിവാദ പരാമർശം യഹിയ നടത്തിയിരുന്നു.
കേസിൽ ഇന്നലെ അറസ്റ്റിലായ കുട്ടിയുടെ പിതാവ് അസ്കർ ഉൾപ്പടെയുള്ള 5 പ്രതികളെ റിമാൻഡ് ചെയ്തു.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. റാലിയിൽ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയിൽ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി വേണം.സംഘടകർക്കാണ് ഉത്തരവാദിത്തം.ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണം റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കി ആണ് കോടതി നിർദ്ദേശം നൽകിയത്. . പോപ്പുലർ ഫ്രണ്ട് മാർച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമായ സംഭവമാണെന്ന് സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.രാജ്യത്ത് എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കി. ചൈൽഡ് ലൈൻ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ തുടർ കൗൺസിലിംഗ് നൽകുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നത് പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറഞ്ഞിരുന്നത്.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെ ടുത്തിരിക്കുകയാണ്. പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച് വിളിപ്പിച്ചതല്ലെന്നാണ് പിതാവ് വിശദീകരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ കുടുംബ സമേതം താൻ പങ്കെടുക്കാറുണ്ട്. സിഎഎ പ്രതിഷേധത്തിൽ വിളിച്ച മുദ്രാവാക്യമാണത്. അവിടെ നിന്നുമാണ് കുട്ടിക്കത് കിട്ടിയത്. നേരത്തെയും പല സ്ഥലങ്ങളിലും വെച്ചും മകൻ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അത് യൂട്യൂബിലുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. മുദ്രാവാക്യം ആർ എസ് എസിനെതിരെയായിരുന്നു. മുദ്രാവാക്യത്തിന്റ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നുമാണ് ഇയാളുടെ വാദം

