50 വര്‍ഷമായി പുഴകടക്കാന്‍ നടപ്പാലമില്ലാതെ പാട്ടക്കല്‍ നിവാസികള്‍.

മലയിഞ്ചി : ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മലയിഞ്ചിയില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെയുളള പാട്ടക്കല്‍ നിവാസികള്‍ പുഴകടക്കാന്‍ പാലമില്ലാതെ വിഷമിക്കുകുയാണ്‌. ചാമക്കയം-ചേലക്കാട്ട്‌ റോഡില്‍ വേളൂര്‍ പുഴകടക്കാന്‍ മുളത്തടിയില്‍ കമ്പി വലിച്ചുകെട്ടി നിര്‍മിച്ച തൂക്കുപാലമാണ്‌ ആശ്രയം. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന ഈ പാലത്തിലൂടെ വേണം കുട്ടികള്‍ക്കു സ്‌കൂളിലും വൃദ്ധര്‍ക്ക്‌ ആശുപത്രിയിലും മറ്റും പോകാന്‍. കിടപ്പുരോഗികളെയും ഗര്‍ഭിണികളെയും ആശുപത്രിയിലെത്തിക്കാനും കൊണ്ടുപോകാനും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഏറെയാണ്‌. 50വര്‍ഷത്തിലേറെയായി ഈ ആവശ്യം ഉന്നയിക്കുന്നവരാണ്‌ പാട്ടക്കല്‍ നിവാസികള്‍. 2018ലെ പ്രളയത്തില്‍ പാലം പൂര്‍ണമായും ഒലിച്ചുപോയിരുന്നു. തുടര്‍ന്ന്‌ നാട്ടുകാര്‍ പണം പിരിച്ചാണ്‌ പാലം നന്നാക്കിയത്‌. 2020ല്‍ പാലം തകര്‍ന്നപ്പോള്‍ പഞ്ചായത്ത്‌ 5000 രൂപ നല്‍കി . അതല്ലാതെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ക്ക്‌ സഞ്ചാര സൗകര്യമൊരുക്കാന്‍ ബാധ്യതയുളള ജനപ്രതിനിധികള്‍ ജയിച്ചുകഴിഞ്ഞാല്‍പിന്നെ ഇവിടേക്ക്‌ തിരിഞ്ഞുനോക്കാറില്ലെന്നും ,പിന്നെ അവരെ കാണുന്നത്‌ അടുത്ത തെരഞ്ഞെടുപ്പിലാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇനിയെങ്കിലും ഒരു നടപ്പാലം കിട്ടണമെന്നാണ്‌ ആഗ്രഹമെന്നും നാട്ടുകാര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →