വിനോദസഞ്ചാരികളുടെ കാര്‍ മറിഞ്ഞ്‌ കൈക്കുഞ്ഞുള്‍പ്പടെ രണ്ടുപേര്‍ക്ക്‌ ദാരുണാന്ത്യം

മൂന്നാര്‍ : 200 അടി താഴ്‌ചയിലേക്ക്‌ കാര്‍ മറിഞ്ഞ്‌ കൈക്കുഞ്ഞുള്‍പ്പെട രണ്ടുപേര്‍ മരിച്ചു. ദേവികുളം -ലാക്കാട്‌ ഗ്യാപ്പ്‌ റോഡിലാണ്‌ അപകടമനുണ്ടായത്‌. ആന്ധ്രപ്രദേശ്‌ അണ്ണാമയ ജില്ലയില്‍ റായച്ചോടി സ്വദേശികളായ നൗഷാദ്‌ (28),എട്ടുമാസം പ്രായമുളള മകള്‍ നൈസ എന്നിവരാണ്‌ മരിച്ചത്‌. നൈസ സംഭവസ്ഥലത്തുവച്ചും നൗഷാദ്‌ ആശുപത്രിയിലേക്കുളള യാത്രാമദ്ധ്യേയുമാണ്‌ മരിച്ചത്‌. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനത്തിലുണ്ടായിരുന്ന അലീസ (28), ഐഷ(27), അലിയാഫ്‌ (33),മുസ്‌തഫ (14), നസുറുദ്ദീന്‍ (35),കൗസി (24), കൗഹാര്‍(28),നസറുദ്ദീന്‍ (44) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ആറുപേരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുസ്‌തഫ,കൗസി എന്നിവര്‍ മൂന്നാര്‍ ടാറ്റാഹൈറേഞ്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌.

2022 മെയ്‌മാസം 19ന്‌ രാവിലെ ഏഴരയ്‌ക്കായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നും മൂന്നുവാഹനങ്ങളിലായി 25 അംഗസംഘമാണ്‌ മൂന്നാര്‍ സന്ദര്‍ശനത്തിനായി 2022 മെയ്‌ 18ന്‌ ബുധനാഴ്‌ച എത്തിയത്‌. സംഘം ചിന്നക്കനാലില്‍ താമസിച്ചശേഷം മൂന്നാറിലേക്കു പോവുകയായിരുന്നു. ലാക്കാട്‌ ഗ്യാപില്‍ മൂടല്‍മഞ്ഞുമൂലം റോഡ്‌ കാണാതായതിനെ തുടര്‍ന്ന്‌ വാഹനം നിയന്ത്രണം വിടുകയും 200 അടി താഴ്‌ചയിലേക്ക്‌ മറിയുകയുമായിരുന്നു. വാഹനം പൂര്‍ണമായി തകര്‍ന്നു. ഇവര്‍ക്കൊപ്പം വന്ന രണ്ടുവാഹനങ്ങള്‍ മുമ്പിലും പിന്നിലുമായി ഉണ്ടായിരുന്നു.

ഏലത്തോട്ടത്തില്‍ ജോലിക്കുപോയ സ്‌ത്രീകളാണ്‌ അപകടം ആദ്യം കണ്ടത്‌ . ഇവര്‍ വിവരം അറിയച്ചിതിനെ തുടര്‍ന്ന്‌ പ്രദേശവാസികളും മൂന്നാറില്‍ നിന്നെത്തിയ പോലീസും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →