ജന ഹൃദയം കീഴടക്കി മുന്നേറുന്നു – മേരി ആവാസ് സുനോ

ആദ്യമായി ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന് തിയേറ്ററിലെങ്ങും മികച്ച അഭിപ്രായം.
സ്വന്തം ശബ്ദത്തെ ശരീരത്തിനുമപ്പുറം വ്യക്തിത്വത്തിന്റെ പൂര്‍ണ അടയാളമായി കാണുന്ന റേഡിയോ ജോക്കിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ഒരു മെലഡി പോലെ സുന്ദരമെന്നാണ് സിനിമയെ കുറിച്ച്‌ പ്രേക്ഷകരുടെ അഭിപ്രായം. സംതൃപ്തമായി മുന്നോട്ടു പോകുന്ന ആര്‍.ജെ ശങ്കറിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന വഴിത്തിരിവുകളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

കാണികളെ പിടിച്ചിരുത്തുന്ന വിധത്തിൽ വ്യത്യസ്തമായ അവതരണശൈലിയിലൂടെയാണ് സംവിധായകന്‍ പ്രജേഷ് സെന്‍ കഥാഗതിയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ശിവദയും പ്രധാന വേഷത്തിലെത്തുന്നു.

തിരുവനന്തപുരം നഗരത്തിലെ പ്രശസ്തനായൊരു റേഡിയോ ജോക്കിയാണ് ശങ്കര്‍. കരിയറില്‍ ഏറെ നേട്ടങ്ങള്‍ കൈവരിച്ച ശങ്കര്‍ ന്യൂസ് റീഡറായ ഭാര്യ മെറിളിനും (ശിവദ) മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ തിരിച്ചടി അയാള്‍ക്കുണ്ടാകുന്നത്. ആ സംഭവത്തിന് ശേഷം ശങ്കറിന്റെ ജീവിതം ഇരുട്ടിലേക്ക് പോകുന്നു. ഈ സമയം, ഇവര്‍ക്കിടയിലേക്ക് സാമൂഹിക പ്രവര്‍ത്തകയും ഡോക്ടറുമായ രശ്മി പാടത്ത് (മഞ്ജു വാര്യര്‍) കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച്‌ മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ‘സിനിമയുടെ പേര് കേള്‍ക്കുമ്പോൾ തന്നെ തോന്നുന്ന വൈബ് സിനിമ കണ്ടാലും ലഭിക്കും. ഒട്ടും ബോറടിപ്പിക്കാത്ത, ഡാര്‍ക്കല്ലാത്ത, ചില പുതിയ കാര്യങ്ങള്‍ സംസാരിക്കുന്ന, തിയേറ്ററില്‍ പോയി കാണേണ്ട ഫീല്‍ ഗുഡ് സിനിമയാണ് മേരി ആവാസ് സുനോ.

മഞ്ജുവിന്റെ കഥാപാത്രം പോലൊരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി’, മനോജ് രാം സിങ് മൂവി ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘മലയാളിയുടെ നടപ്പുസദാചാരം, പാരമ്പര്യ ശീലങ്ങള്‍, കുടുംബജീവിതം, വ്യക്തി ബന്ധങ്ങള്‍, ആണ്‍-പെണ്‍ സൗഹൃദം എന്നിവയെ കുറിച്ച്‌ പുതിയ ചിന്തകളും വിചിന്തനങ്ങളും ഈ സിനിമയിലുടനീളം മുന്നോട്ട് വെക്കുന്നുണ്ട്. പെണ്‍കുട്ടികളോട് അവരുടെ സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്ബുകള്‍ സ്വയം സ്ഥാപിക്കാനും രാത്രിയെ ഭയപ്പെടരുതെന്നും, സൂര്യാസ്തമയം എന്നത് അത് പകലിന്റെ ഒരു തണല്‍ മറവാണെന്നും മറിച്ച്‌ ലോകാവസാനമല്ലായെന്നുമുള്ള സ്ത്രീ കേന്ദ്രീകൃതമായ സംഭാഷണങ്ങള്‍ കൊണ്ടു കൂടി സമ്പന്നമായ ചിത്രം സ്ത്രീകളോടുള്ള നമ്മുടെ സമൂഹത്തിന്റെ ‘നോട്ടപ്പിശകു’കളെ കുറിച്ച്‌ സൂക്ഷ്മമായും കണിശമായും സംസാരിക്കുവാന്‍ ധൈര്യപ്പെടുന്നുണ്ട്’, മഹമൂദ് മൂടാടി സിനിമ പാരഡിസോ ക്ലബ്ബില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം