മുന്‍ കേന്ദ്രമന്ത്രിയുടെ പിഎ സി.ബി.ഐ. പ്രതിപ്പട്ടികയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോയുടെ മുന്‍ പഴ്സണല്‍ സ്റ്റാഫ് അംഗത്തെ അഴിമതിക്കേസില്‍ സി.ബി.ഐ. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 2016-17 കാലത്ത് 40 കോടി രൂപ കോഴ വാങ്ങി അശുതോഷ് ബന്ദോപാധ്യായ എന്നയാള്‍ക്ക് എന്‍ജിനീയറിങ് പ്രോജക്ട്സ് ഇന്ത്യയുടെ (ഇ.പി.ഐ.എല്‍.) കരാര്‍ തരപ്പെടുത്തി കൊടുത്തതുമായി ബന്ധപ്പെട്ട കേസാണിത്. ഇതില്‍ അഞ്ചു ലക്ഷം ബാബുല്‍ സുപ്രിയോയുടെ മുന്‍ പഴസണല്‍ സ്റ്റാഫ് അംഗം സുഷാന്ത മല്ലിക്കിന്റെ അക്കൗണ്ടിലേക്കു പോയെന്നാണ് സി.ബി.ഐ. കണ്ടെത്തല്‍.

സുഷാന്ത മല്ലിക്കിനു പുറമേ ഇ.പി.ഐ.എല്‍. മുന്‍ സി.എം.ഡി: എസ്.പി.എസ്. ബക്ഷി, അന്നത്തെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹര്‍ചരണ്‍ പാല്‍, മുന്‍ മാനേജര്‍ പരിതോഷ് കുമാര്‍ പ്രവീണ്‍, അന്നത്തെ ഡി.ജി.എം: ആര്‍.എസ്. ത്യാഗി എന്നിവരെല്ലാം സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉണ്ട്. ബാബുല്‍ സുപ്രിയോയെ ഇതുവരെ പ്രതിയാക്കിയിട്ടില്ല. ചലച്ചിത്ര പിന്നണി ഗായകനും നടനും ടെലിവിഷന്‍ അവതാരകനുമൊക്കെയായ ബാബുല്‍ സുപ്രിയോ 2014-ല്‍ ആണ് രാഷ്ട്രീയത്തില്‍ എത്തിയത്. അസന്‍സോളില്‍നിന്നുള്ള എം.പിയായി 16, 17 ലോക്സഭകളില്‍ അംഗമായി. നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് സഹമന്ത്രിയായി. പരിസ്ഥിതി, വനം വകുപ്പുകളുടെയും സഹമന്ത്രിയുമായിരുന്നു. പിന്നീട് ബി.ജെ.പി. വിട്ട സുപ്രിയോ 2021 ഒക്ടോബറില്‍ എം.പി. സ്ഥാനം രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ മാസം ബല്ലഗഞ്ച് സീറ്റില്‍നിന്ന് നിയമസഭയിലേക്ക് വിജയം നേടുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →