ഗ്രീന്‍ ഷിപ്പിംഗിലേക്കുളള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നു

കൊച്ചി: രാജ്യത്തെ ആദ്യ ഇലക്ട്രിക്ക്‌ കപ്പല്‍ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കാന്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ്‌ ,ജലപാത മന്ത്രാലയം . ഹൈഡ്രജന്‍ ഇന്ധനത്തിലായിരിക്കും കപ്പല്‍ പ്രവര്‍ത്തിക്കുക. ഗ്രീന്‍ ഷിപ്പിംഗിലേക്കുളള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നതാണ്‌ പദ്ധതിയെന്ന്‌ ഇത്‌ സംബന്ധിച്ച പ്രഖ്യാപനം നടത്തിയ കേന്ദ്ര തുറമുഖ,ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി. ഗ്ലോബല്‍ മാരിടൈം ഗ്രീന്‍ ട്രാന്‍സിഷനുകള്‍ക്ക്‌ അനുസൃതമായാണ്‌ കപ്പലുകള്‍ രൂപ കല്‍പ്പന ചെയ്യുക. ഗ്രീന്‍ എനര്‍ജിയിലേക്കും ചെലവ്‌ കുറഞ്ഞ ബദല്‍ ഇന്ധനങ്ങളിലേക്കും ചുവട്‌ മാറ്റാനുളള രാജ്യത്തിന്റെ നൂതന ശ്രമങ്ങളുടെ ഭാഗമാണിതെന്ന്‌ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ പങ്കാളികളുമായി സഹകരിച്ചായിരിക്കും കൊച്ചിന്‍ ഷിപ്പ്യാഡ്‌ ലിമിറ്റഡ്‌ പദ്ധതി നടപ്പാക്കുക. ഇലക്ട്രിക്ക്‌ വെസല്‍ എന്ന പേരിലായിരിക്കും ഇവ അറിയപ്പെടുക.

100 പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന വെസലിന്‌ ഏകദേശം 17.5 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതില്‍ 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഹൈട്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂവല്‍ സെല്ലുകള്‍ ഹെവി ഡ്യൂട്ടി ബസ്‌ , ട്രക്ക്‌, ട്രെയിന്‍ ആപ്ലിക്കേഷനുകളില്‍ ഇതിനകം പ്രയോഗിച്ച കാര്യക്ഷമമായ സീറോ എമിഷനുളള പരിസ്ഥിതി സൗഹൃദപരമായ ഊര്‍ജ സ്രോതസാണ്‌ . ഇപ്പോഴാണ്‌ അവ മറൈന്‍ ആപ്ലിക്കേഷനുകള്‍ക്ക്‌ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

2030 ഓടെ അന്താരാഷ്ട്ര ഷിപ്പിംഗിന്റെ കാര്‍ബണ്‍ തീവ്രത 40 ശതമാനവും 2050 ഓടെ 70 ശതമാനവുമായി കുറക്കാന്‍ ഇന്റര്‍ നാഷണല്‍ മാരി ടൈം ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക്‌ അനുസൃതമായിരിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. തുറമുഖ ഷിപ്പിംഗ്‌ സഹമന്ത്രി ശാന്തനു താക്കൂര്‍ ,മന്ത്രാലയ സെക്രട്ടറി ഡോ. സഞ്‌ജീവ്‌ രഞ്‌ജന്‍ ,നീതി ആയോഗ്‌ സിഇഒ അമിതാബ്‌ കാന്ത്‌ ,ദി എനര്‍ജി ആന്റ് റിസോഴ്‌സസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. വിഭാ ധവന്‍ ഇന്റര്‍ നാഷണല്‍ മാരിടൈംഓര്‍ഗനൈസേഷന്റെ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ്‌ ആന്‍ഡ്‌ പ്രോജക്ട്‌സ്‌ മേധാവിയും കമേഴ്‌സ്യല്‍ കൗണ്‍സിലറുമായ ക്രിസ്‌റ്റിയന്‍വാല്‍ഡെസ്‌ കാര്‍ട്ടര്‍ എന്നിവര്‍ സംസാരിച്ചു. കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ്‌ നായര്‍ നന്ദി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →