കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവിൽനിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങൾ കൊച്ചിയിൽ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. ഫെയ്സ്ബുക്കിൽ യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് പ്രതികൾ ഹണിട്രാപ്പ് ഒരുക്കിയത്.
കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനി മാനേജർക്കാണ് ഹണിട്രാപ്പിലൂടെ പണം നഷ്ടമായത്. സ്ത്രീ ശബ്ദത്തിൽ സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പരാതിക്കാരനിൽനിന്ന് ഇവർ പണംതട്ടിയതെന്നും പോലീസ് പറഞ്ഞു. തന്റെ ഭർത്താവിനെ സ്ത്രീകൾ തുടർച്ചയായി വിളിക്കുന്നതും അവർക്ക് പണം നൽകുന്നതും അറിഞ്ഞ് പരാതിക്കാരന്റെ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ മരട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കുന്നത് ഹരികൃഷ്ണനും ഗിരികൃഷ്ണനുമാണെന്ന് കണ്ടെത്തിയത്. കൂടുതൽ ആളുകൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നും എന്നാൽ ഇതുവരെ മറ്റുപരാതികൾ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

