യുക്രൈന് യുദ്ധവിമാനങ്ങള്‍ എത്തിച്ച് പാശ്ചാത്യരാജ്യങ്ങള്‍

ക്രമാടോര്‍സ്‌ക്: യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയതോടെ യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കി സഹായവുമായി പാശ്ചാത്യരാജ്യങ്ങള്‍. എത്രവിമാനങ്ങള്‍ നല്‍കി എന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കി എന്ന് പെന്റഗണ്‍ വ്യക്തമാക്കി. മിഗ് 29 വിമാനങ്ങള്‍ നല്‍കി സഹായിക്കണമെന്ന് യുക്രൈന്‍ പാശ്ചാത്യസഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. യുക്രൈന്‍ െപെലറ്റുമാര്‍ക്ക് പരിചിതവും ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പക്കലുള്ളതുമായ യുദ്ധവിമാനമാണിത്.റഷ്യന്‍ സേന ഏറെക്കുറെ അധിനിവേശം പൂര്‍ത്തിയാക്കിയ യുക്രൈന്‍ നഗരമായ മരിയുപോളിലെ യുക്രൈന്‍ സൈനികര്‍ക്ക് കീഴടങ്ങാന്‍ മോസ്‌കോ സമയം ഇന്നലെ ഉച്ചവരെ സമയം അനുവദിച്ച് റഷ്യ അന്ത്യശാസനം നല്‍കിയിരുന്നു. ആയുധം വച്ചുകീഴടങ്ങുന്ന പക്ഷം യുക്രൈന്‍ സൈനികര്‍ക്കുള്ള മാനുഷിക ഇടനാഴി തുറക്കുമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരുന്നു. അന്ത്യശാസനം അവസാനിക്കാറായതോടെ അസോവസ്താള്‍ പവര്‍ പ്ലാന്റിലെ കമാന്‍ഡര്‍ രക്ഷയ്ക്കായി കേഴുന്നതായാണ് റിപ്പോര്‍ട്ട്. ഒരുപക്ഷേ തങ്ങളുടെ അവസാനദിവസങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും 36-ാം മറീന്‍ ബ്രിഗേഡ് കമാന്‍ഡര്‍ സെര്‍ഹീ വോളിന പറഞ്ഞു.

ആയിരക്കണക്കിന്‌ സൈനികരും സാധാരണക്കാരും പ്ലാന്റിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഏറെയും സ്ത്രീകളും കുട്ടികളും അടങ്ങുന്ന രണ്ടായിരത്തോളം വരുന്ന ആളുകള്‍ വെള്ളമോ, ശുദ്ധവായുവോ, ഭക്ഷണമോ ഇല്ലാതെ റഷ്യന്‍ സേന വളഞ്ഞ കോംപ്ലക്സിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മരിയുപ്പോള്‍ മേയറുടെ ഉപദേശകന്‍ പറഞ്ഞു.
അതേസമയം മരിയുപോളിലെ പോരാട്ടം തുടരുകയാണെന്നാണ് ഡൊണെസ്‌ക് മേഖലയിലെ സൈനിക ഭരണത്തിന്റെ ചുമതലയുള്ള പാവ്ലോ കിരിലെങ്കോ സി.എന്‍.എന്‍. അഭിമുഖത്തില്‍ പറഞ്ഞത്. തെരുവുയുദ്ധം തുടരുകയാണെന്നും റഷ്യക്കാണ് നിയന്ത്രണം എന്നു പറയാനാവില്ലെന്നും കിരിലെങ്കോ പറഞ്ഞു. ഖാര്‍ക്കീവില്‍ റഷ്യന്‍ സേനയുടെ ഉപരോധത്തിലായ രണ്ടാം നഗരമായ ഇസിയുമില്‍ റഷ്യ സേനയെ ചെറുത്തുവെന്ന് യുക്രൈന്‍ സൈനിക മന്ത്രാലയം പറഞ്ഞു. ഡൊണെസ്‌കിലെ മാരിങ്ക നഗരത്തിലുള്ള തിരിച്ചടിയില്‍ ശത്രുെസെന്യത്തിന് നാശം നേരിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു. അതേസമയം ഡോണ്‍ബാസിലെ 13 യുക്രൈന്‍ കേന്ദ്രങ്ങളില്‍ റഷ്യന്‍ മിസൈലുകള്‍ നാശം വിതച്ചെന്നും കിഴക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള നഗരങ്ങളിലെ 60 സൈനിക വസ്തുവകകള്‍ക്കു നേര്‍ക്ക് വ്യോമാക്രമണം നടത്തിയെന്നും റഷ്യന്‍സേനയും അവകാശപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →