അതിഥി തൊഴിലാളികളെ ജോലിക്കെത്തിക്കുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തും: മന്ത്രി

കേരളത്തിലേക്ക് അതിഥി തൊഴിലാളികളെ ജോലിക്കായി  കൊണ്ടുവരുന്നതിന് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിനായി തൊഴിലാളികളെ എത്തിക്കുന്ന കോൺട്രാക്ടർമാർക്ക് നിബന്ധനകൾ കൊണ്ടുവരും. മറ്റ്  സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെ പരിശോധിക്കുന്നതിന് പോലീസ് വെരിഫിക്കേഷൻ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷനായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനായ GUEST APP ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അതിഥി തൊഴിലാളികൾക്ക് എല്ലാവിധ സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.

2010 ലാണ് തൊഴിൽ വകുപ്പ് കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാണ് ആപ്പ് വികസിപ്പിച്ചത്. തൊഴിലിടങ്ങളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്തി, മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത്, രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും. പദ്ധതിയിൽ അംഗമായിക്കഴിഞ്ഞവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ടെർമിനൽ ബെനഫിറ്റ്‌സ്, മരണാനന്തര ആനുകൂല്യം, ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ധനസഹായം, പ്രസവ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും. പദ്ധതിയിൽ അംഗത്വമെടുത്തവർക്കുള്ള കാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.  
പരിപാടിയിൽ കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ചെയർമാൻ വി. ശശികുമാർ അധ്യക്ഷനായി. ബോർഡ് ഡയറക്ടർമാരായ മണ്ണാറാം രാമചന്ദ്രൻ, തമ്പി കണ്ണാടൻ, റ്റി.എം ജമീല,  സെക്രട്ടറി ആർ. പ്രമോദ്, എക്‌സിക്യൂട്ടിവ് ഓഫീസർ പി. ബിജു തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →