ന്യൂഡൽഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ സ്വകാര്യ സന്ദർശനത്തിന് വിദേശത്ത് പോകുമ്പോൾ സർക്കാർ അനുമതി വാങ്ങണമെന്ന വിദേശ കാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഡൽഹി ഹൈകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ രാജീവ് ശക്‌ദേർ, ജാസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദേശകാര്യ മന്ത്രാലയം 2021-ൽ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയത്. ജഡ്ജിമാർക്ക് വിദേശ സന്ദർശനത്തിനിടയിൽ അടിയന്തിര സഹായം ആവശ്യമായി വരുമ്പോൾ അത് ലഭ്യമാക്കാനാണ് നിബന്ധന വച്ചത് എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.
സർക്കാർ വെച്ചിരിക്കുന്ന ഈ നിബന്ധന സ്വകാര്യതയിലേക്കുള്ള കടന്ന് കടന്ന് കയറ്റത്തിന് പുറമെ, ജഡ്ജിമാർ വഹിക്കുന്ന പദവിയെ ഇകഴ്ത്തുന്നത് കൂടിയാണെന്ന് ആരോപിച്ച് അമൻ വച്ചാർ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ഉത്തരവ്.

