മൂവാറ്റുപുഴ: മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തിക്കിരയായ ദളിത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ബാങ്ക് അധികൃതരുമായി സംസാരിച്ച് വായ്പ ബാധ്യത തീര്‍ക്കാനുള്ള പണം നല്‍കുമെന്നും വീടിന്റെ ആധാരം തിരികെവാങ്ങി ആ മക്കള്‍ക്ക് നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക് ലൈവില്‍ പറഞ്ഞു.cഇത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതൊരു സാധാരണ സംഭവമായി നാട്ടില്‍ മാറിയിരിക്കുകയാണെന്നും എം.എല്‍.എ. പറഞ്ഞു. വീടിന്റെ ആധാരം തിരികെവാങ്ങി നല്‍കും, എല്ലാവരും ആഗ്രഹിച്ചതും ഇതുതന്നെയാണ്. ഒരുപാട് പേര്‍ ആ കുട്ടികളുടെ അവസ്ഥ കണ്ട് വിവരങ്ങള്‍ തിരക്കിയിരുന്നു. ഒരുപാട് പേര്‍ പിന്തുണ നല്‍കിയെന്നും മാത്യു കുഴല്‍നാടന്‍ എം എൽ എ പറഞ്ഞു.
എന്നാൽ വീട് ജപ്‌തി ചെയ്‌തതിൽ വിശദീകരണവുമായി അർബൻ ബാങ്ക് രംഗത്തെത്തി. വീട്ടിലെ സാഹചര്യം ആരും പറഞ്ഞില്ലെന്ന് അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ പ്രതികരിച്ചു. എം എൽ എയ്ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ഗോപി കോട്ടമുറിയ്ക്കൽ പറഞ്ഞു.cശനിയാഴ്ച രാത്രിയാണ് മൂവാറ്റുപുഴയിൽ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു എംഎൽഎ വീട്ടുകാരെ അകത്തു കയറ്റിയത്. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടുടമസ്ഥൻ വീട്ടിലില്ലാത്ത സമയത്താണ് മക്കളെ ഇറക്കിവിട്ടു മൂവാറ്റുപുഴ അർബൻ ബാങ്ക് വീട് ജപ്തി ചെയ്തത്.

