സിൽവർലൈൻ; സി പി ഐ സർക്കാരിനൊപ്പമാണെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ വിഷയത്തിൽ ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും തങ്ങൾ സർക്കാരിനൊപ്പമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജ്യസഭാ സീറ്റ് ലഭിച്ച പശ്ചാത്തലത്തിൽ സില്‍വര്‍ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ സിപിഐയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുകയാണെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.

കേരളത്തിൽ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാർ സംസ്ഥാനത്തിന്റെ വികസനത്തിന് എതിരായി ഡെൽഹിയിൽ പോയി മെമ്മോറാണ്ടം കൊടുത്തത് സാധാരണ നിലയിലുള്ള നടപടിയില്ല. സിൽവർ ലൈൻ വിഷയത്തിൽ തീർത്തും തെറ്റായ സമീപനമാണ് കോൺ​ഗ്രസും ബി.ജെ.പിയും കൈക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ഭാ​ഗത്തുനിന്നുള്ള ആശങ്കകൾ സർക്കാർ പരിഹരിക്കും. ഗെയിലിനെതിരെയും ദേശീയപാതാ വികസനത്തിനെതിരെയും നടന്ന പ്രതിഷേധങ്ങൾ പോലെതന്നെയാണ് ഇതും. പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനം നടത്തിയതിന് ശേഷമേ പദ്ധതി ആരംഭിക്കുകയുള്ളൂ. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ കേൾക്കുകയില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍ജെഡി നേരത്തേ രം​ഗത്തെത്തിയിരുന്നു. വിലപേശലിന്റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്നായിരുന്നു എം വി ശ്രേയാംസ്‌കുമാറിന്റെ ആരോപണം. പല വിഷയങ്ങളിലും പരസ്യ നിലപാടെടുത്തവരാണ് സിപിഐ. സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ പശ്ചാത്തലത്തിലാണ് സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി എല്‍ജെഡി നേതാക്കള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്.

രാജ്യസഭാ സീറ്റിനായി സിപിഐയും എല്‍ജെഡിയും അവകാശവാദം ഉന്നയിച്ചിരുന്നു. രണ്ട് സീറ്റുകള്‍ ഒഴിവ് വരുമ്പോള്‍ ഒന്ന് നല്‍കാമെന്ന് സിപിഐഎം അറിയിച്ചിരുന്നു. ശ്രേയാംസ്‌കുമാറിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്ന് ഒഴിവ് വന്നതാണ് ഒരു സീറ്റ്. ഇതിനാല്‍ സീറ്റ് വീണ്ടും പാര്‍ട്ടിക്ക് നല്‍കണമെന്ന ആവശ്യമാണ് എല്‍ജെഡി മുന്നോട്ടുവെച്ചിരുന്നത്.

കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 31നാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം വി ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് തീരുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →