നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. വധഗൂഢാലോചനാ കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി.

പ്രതി അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലാണെന്നതും വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്നതില്‍ വ്യക്തതയില്ലാത്തതും സുപ്രിംകോടതി പരിഗണിച്ചു. അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്.

നടി ആക്രമിക്കപ്പെടുന്ന വേളയില്‍ മാർട്ടിൻ ആയിരുന്നു എറണാകുളത്തേക്ക് നടിയുടെ കാര്‍ ഓടിച്ചിരുന്നത്. രണ്ടാം പ്രതിയായ മാര്‍ട്ടിനായിരുന്നു കേസിൽ ആദ്യമായി അറസ്റ്റിലായത്.

ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി മാര്‍ട്ടിന് ബന്ധമുണ്ടെന്നും ഇയാളാണ് നടിയുടെ വിവരങ്ങൾ ചോർത്തി നൽകിയതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍, താന്‍ നിരപരാധിയാണെന്നും തന്നെ ചതിച്ചതാണെന്നും നടിയെ പോലെ തന്നെ താനും കേസിലെ ഇരയാണെന്നുമാണ് മാര്‍ട്ടിന്‍ ഹരജിയില്‍ സൂചിപ്പിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →