കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണം രണ്ടാഴ്ച പിന്നിടുമ്പോൾ നാശനഷ്ടങ്ങളുടെ കണക്കുകൾ നിരത്തി ഭരണകൂടം. റഷ്യയ്‌ക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ച് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി രംഗത്തെത്തിയതിനു പിന്നാലെയാണ് പുതിയ കണക്കുകൾ യുക്രൈൻ പുറത്തുവിട്ടത്.
13 ദിവസത്തെ റഷ്യൻ ആക്രമണത്തിൽ 202 സ്‌കൂളുകളും 34 ആശുപത്രികളും തകർന്നതായി സെലൻസ്‌കിയുടെ മുഖ്യ ഉപദേഷ്ടാവ് മിഖായ്‌ലോ പൊഡോല്യാക് പറഞ്ഞു. 1,500 പാർപ്പിടങ്ങളും തകർന്നടിഞ്ഞിട്ടുണ്ട്. 900ത്തോളം അധിവാസമേഖലകളിൽ വൈദ്യുതിയും വെള്ളവും അടക്കമുള്ള അവശ്യ സർവീസുകളെല്ലാം വിച്ഛേദിക്കപ്പെട്ടിട്ട് ദിവസങ്ങളായെന്നും പൊഡോല്യാക് ആരോപിക്കുന്നു.
21-ാം നൂറ്റാണ്ടിലെ കാടന്മാരാണ് റഷ്യ. മറ്റ് സൈന്യങ്ങൾക്കെതിരെ എങ്ങനെ പോരാടുമെന്ന് റഷ്യൻ സൈന്യത്തിന് അറിയില്ല. എന്നാൽ, സാധാരണക്കാരെ കൊല്ലാൻ അവർ മിടുക്കരുമാണ്-മിഖായ്‌ലോ പൊഡോല്യാക് ട്വീറ്റ് ചെയ്തു.
ഫെബ്രുവരി 24നാണ് റഷ്യൻ സൈന്യം യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചത്. അന്താരാഷ്ട്രതലത്തൽ പ്രതിഷേധങ്ങൾ കനക്കുകയും ലോകരാഷ്ട്രങ്ങൾ ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടും ആക്രമണവുമായി മുന്നോട്ടുപോകുകയാണ് റഷ്യ. യുക്രൈനെ സമ്പൂർണമായി നിരായുധീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. യുക്രൈനെ നാസിമുക്തമാക്കുമെന്നും ലക്ഷ്യം കൈവരിക്കുംവരെ പോരാട്ടം തുടരുമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

