ശ്രീനഗർ: ശ്രീനഗറിലെ സർക്കാർ ആശുപത്രിയിലെ തീപിടിത്തത്തിൽ വ്യാപക നഷ്ടം. ആശുപത്രി കെട്ടിടം പൂർണമായും കത്തിനശിച്ചു. ശ്രീനഗറിലെ ബർസുള്ളയിലെ ഗവ. ബോൺ ആൻഡ് ജോയിന്റ് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്.
തീപടരുന്നത് മുമ്പ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന നൂറുകണക്കിന് രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.
കോടികണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ആശുപത്രിയിലെ ഗ്യാസ് സിലിണ്ടറുകളും മെഡിക്കൽ ഉപകരണങ്ങളും പൊട്ടിത്തെറിച്ചതിനെ തുടർന്ന് കനത്ത സ്‌ഫോടന ശബ്ദമുണ്ടായതായി ദൃസാക്ഷികൾ പറഞ്ഞു.
ആശുപത്രിയിലെ അടിയന്തര ചികിത്സ വിഭാഗത്തിന് സമീപത്തായിരുന്നു ആദ്യം തീകണ്ടത്. പിന്നീട് ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള ഭാഗങ്ങിലേക്ക് വ്യാപിച്ചു.

