സംസ്ഥാനത്തെ ക്വാറികളുടെയും ക്രഷറുകളുടെയും വിവരങ്ങൾ ഇനി പൊതുജനങ്ങൾക്കുമറിയാം

*ക്വാറികളുടെ ഡിജിറ്റൽ സർവേ നടത്തും
സംസ്ഥാനത്തെ ക്വാറികൾ, ക്രഷറുകൾ, ധാതു സംഭരണത്തിനുള്ള ഡിപ്പോകൾ എന്നിവയുടേതുൾപ്പെടെ സകല വിവരങ്ങളും പൊതുജനങ്ങൾക്കും വ്യവസായ സംരംഭകർക്കും ലഭിക്കും. ഇതിനായി ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നേതൃത്വത്തിൽ ഡാഷ്‌ബോർഡ് ആരംഭിച്ചു. www.dashboard.dmg.kerala.gov.in എന്ന ഡാഷ്‌ബോർഡിൽ ക്വാറി, ക്രഷർ എന്നിവയുടെ സ്ഥാനം, ഉടമസ്ഥ വിവരങ്ങൾ എന്നിവ ഉപഗ്രഹ/ ഭൂപടത്തിൽ അടയാളപ്പെടുത്തി കാണാനാകും. ജില്ല തിരിച്ചുള്ള ഖനനാനുമതികളുടെ എണ്ണവും ലഭ്യമാണ്. ഖനനത്തിന് അനുമതി നൽകിയിട്ടുള്ള കാലയളവ്, ഒരു സ്ഥലത്തു നിന്ന് നീക്കം ചെയ്യാവുന്ന പരമാവധി ധാതുവിന്റെ അളവ്, ഇ പാസ് നൽകിയതിന്റെ വിശദാംശങ്ങൾ എന്നിവയും ഡാഷ്‌ബോർഡിൽ നൽകിയിട്ടുണ്ട്. കേരള ഓൺലൈൻ മൈനിംഗ് പെർമിറ്റ് അവാർഡിംഗ് സർവീസ് എന്ന വകുപ്പിന്റെ ഇ ഗവേണൻസ് സംവിധാനത്തിൽ നിന്നുള്ള വിവരങ്ങളാണ് ഡാഷ്‌ബോർഡിൽ ലഭ്യമാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് നിലവിലുള്ള ക്വാറികളുടെ ഡിജിറ്റൽ സർവേ നടത്താൻ ഖനന ഭൂവിജ്ഞാന വകുപ്പ് ആലോചിക്കുന്നുണ്ട്. ഡ്രോൺ ലിഡാർ സർവേ സംവിധാനം, ജി. ഐ. എസ് എന്നിവയുടെ സാധ്യതകൾ മനസിലാക്കി വകുപ്പിന്റെ ഇ ഗവേണൻസ് സംവിധാനവുമായി സംയോജിപ്പിക്കുന്നതും പരിഗണനയിലാണ്. ഇതിനായി കെൽട്രോൺ  പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം വകുപ്പിന്റെ എല്ലാ ഓഫീസുകളിലും    ഇ ഓഫീസ് സംവിധാനം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഡയറക്‌ട്രേറ്റിൽ  ഇ ഓഫീസ് നടപ്പാക്കിയിട്ടുണ്ട്. വകുപ്പിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി www.dmg.kerala.gov.in എന്ന നവീകരിച്ച വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 593 ക്വാറികൾ/ മൈനുകൾ, 642 ക്രഷറുകൾ, 1217 ധാതു ഡിപ്പോകൾ എന്നിവയാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →