ഒഡീഷ എഫ്.സിക്കെതിരേ മുന്‍ ചാമ്പ്യന്‍ ബംഗളുരുവിനു തകര്‍പ്പന്‍ ജയം.

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒഡീഷ എഫ്.സിക്കെതിരേ മുന്‍ ചാമ്പ്യന്‍ ബംഗളുരുവിനു തകര്‍പ്പന്‍ ജയം.ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നാണു ബംഗളുരു ജയിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു മുന്‍ ചാമ്പ്യന്‍മാര്‍ മൂന്ന് ഗോളുകളുമടിച്ചത്. എട്ടാം സീസണിലെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ബംഗളുരുവിന് ജയം അത്യാവശ്യമായിരുന്നു. എട്ടാം മിനിറ്റില്‍ നന്ദകുമാര്‍ ശേഖറിന്റെ ഗോളില്‍ ഒഡീഷ ലീഡ് നേടി. തുടക്കത്തില്‍ അതിന് മറുപടി നല്‍കാന്‍ വിഷമിച്ചെങ്കിലും ബംഗളുരു പതുക്കേ മത്സരത്തിലേക്കു തിരിച്ചു വന്നു.31-ാം മിനിറ്റില്‍ റോഷന്‍ സിങിന്റെ കോര്‍ണറിനെ ഹെഡറിലൂടെ വലയിലാക്കി ഫാറൂഖ് ഭട്ട് ബംഗളുരുവിന് സമനില നല്‍കി. ഒന്നാം പകുതി 1-1 ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ ബംഗളുരു ഒരു പെനാല്‍റ്റിയിലൂടെ ലീഡ് നേടി. 49-ാം മിനിറ്റില്‍ ഉദാന്ത സിങ് നേടിയ പെനാല്‍റ്റി സില്‍വ വലയിലെത്തിച്ചു. ഒഡീഷ ബോക്സില്‍ ലാല്‍റുയാതാര ഉദാന്തയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത സില്‍വയ്ക്കു പിഴച്ചില്ല. ജയത്തോടെ ബംഗളുരു എഫ്.സി. 18 കളികളില്‍നിന്ന് 26 പോയിന്റുമായി അഞ്ചാമതായി. നാലാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സും ബംഗളുരുവും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമാണ്. 18 മത്സരങ്ങളില്‍ 22 പോയിന്റ് മാത്രമുള്ള ഒഡീഷയ്ക്ക് പ്ലേ ഓഫില്‍ എത്താന്‍ അദ്ഭുതങ്ങള്‍ നടക്കണം. ഇന്നലത്തെ മത്സരം ഇഞ്ചോടിഞ്ചായിരുന്നു. ബംഗളുരു 50 ശതമാനം സമയത്തും ഒഡീഷ 49 ശതമാനം സമയത്തും പന്തടക്കം പുലര്‍ത്തി. ബംഗളുരു കോച്ച് മാര്‍കോ പെസിയൂളി 4-3-3 ഫോര്‍മേഷനിലും ഒഡീഷ കോച്ച് ജാക്വലിന്‍ ഗാര്‍സിയ 4-2-3-1 ഫോര്‍മേഷനിലും രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →