കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു പെൺകുട്ടി കൂടി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുന്നു. നേരത്തെ കൊലപാതകം നടന്ന അഞ്ചാം വാർഡിൽ നിന്ന് ശനിയാഴ്ച(19/02/22) രാത്രി ഒരു പെൺകുട്ടി കൂടി ചാടിപ്പോയി. അതിനിടെ ഇന്നലെ വൈകുന്നേരം ചാടി പോയ അന്തേവാസിയെ ഷൊർണൂരിൽ നിന്ന് കണ്ടെത്തി.

രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ ആളാണ് ഇവിടെനിന്നും നിന്നും ചാടിപ്പോകുന്നത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും നേരത്തെ ചാടിപ്പോയ രണ്ട് പേരെ പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉമ്മുകുൽസു, ഷംസുദീൻ എന്നിവരാണ് ആദ്യം ചാടിപ്പോയത്. പിന്നീട് രണ്ട് വ്യതസ്ത സ്ഥലങ്ങളില്‍ നിന്നായി ഇവരെ കണ്ടെത്തുകയായിരുന്നു.

469 അന്തേവാസികളുള്ള കുതിരവട്ടത്ത് നാല് സുരക്ഷാജീവനക്കാർ മാത്രമാണുള്ളത്. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് അന്തേവാസികളുടെ സുരക്ഷാ വീഴ്ചക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പും സുരക്ഷാവീഴ്ച സംഭവിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നടന്ന കൊലപാതകവുമായി സംഭവത്തിന് ബന്ധമൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ആഴ്ചയാണ് രാത്രി സെല്ലിലുണ്ടായ അടിപിടിക്കിടെ മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് മഹാരാഷ്ട്ര സ്വദേശിയായ ജിയോ റാം ലോട്ടിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസിയുമായുണ്ടായ വഴക്കിനിടെ ഏറ്റ മര്‍ദനമായിരുന്നു മരണകാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →