ബത്തേരി : കുഴിയിൽ നിന്നു രക്ഷപ്പെടുത്തിയ കുട്ടിക്കടുവയെ കൂട്ടിലാക്കി അമ്മക്കടുവയ്ക്കായി കാത്തിരിക്കുകയാണ് വനപാലകർ. കടുവ കുഞ്ഞിനെ അമ്മയോടൊപ്പം വിട്ടയ്ക്കാനാണ് കാത്തിരുപ്പ്. വയനാട്ടിലെ ബത്തേരിക്കു സമീപം മന്ദംകൊല്ലിയിൽ മണിയുടെ സ്ഥലത്ത് എട്ടടിയോളം താഴ്ചയുള്ള കുഴിയിൽ 2022 ഫെബ്രുവരി 17 വ്യാഴാഴ്ച രാത്രിയാണു കടുവക്കുഞ്ഞ് വീണത്.
സെപ്റ്റിക് ടാങ്കിനായി നിർമിച്ച കുഴി കാടുപിടിച്ചു കിടക്കുകയായിരുന്നു. തള്ളക്കടുവയ്ക്കൊപ്പം നടക്കുമ്പോൾ വീണതാകാമെന്നാണു നിഗമനം. 6 മാസം പ്രായമുള്ള പെൺകടുവക്കുഞ്ഞിനു പരുക്കില്ല.ഫെബ്രുവരി 18ന് രാവിലെ എട്ടരയോടെ വനപാലകസംഘം മയക്കുവെടി വച്ചശേഷം വലയിലാക്കി രക്ഷപ്പെടുത്തുകയായിരുന്നു.
കുഞ്ഞ് വീണ കുഴിക്കയ്ക്കടുത്തു രാത്രി മുഴുവൻ തള്ളക്കടുവ കാത്തിരുന്നു എന്നാണു സൂചന. സമീപത്തെവിടെയോ ഉണ്ടാകാമെന്ന നിഗമനത്തിലാണ് വനാതിർത്തിയിൽകൂടു സ്ഥാപിച്ച് കടുവക്കുഞ്ഞിനെ അതിനുള്ളിലാക്കി വനപാലകർ കാത്തിരിക്കുന്നത്– ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയ നേതൃത്വം നൽകി.

