മുംബൈ സിറ്റി തോറ്റു

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ സിറ്റി എഫ്.സിക്കു തോല്‍വി. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്.സി. 3-2 നാണു മുംബൈ തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ നേടിയ പെനാല്‍റ്റി ഗോളാക്കി അലക്സ് ഗ്രെഗ് സ്റ്റുവര്‍ട്ടാണു ജംഷഡ്പുരിനെ ജയിപ്പിച്ചത്.സ്റ്റുവര്‍ട്ടിനെ മുംബൈ ബോക്സില്‍ മെഹ്താബ് സിങ് വീഴ്ത്തിയതിനാണു പെനാല്‍റ്റി ലഭിച്ചത്. സ്റ്റുവര്‍ട്ടിന്റെ ഇടംകാലനടി മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിനു തടയാനായില്ല. ഒന്‍പതാം മിനിറ്റില്‍ സ്റ്റുവര്‍ട്ട് ജംഷഡ്പുരിനെ മുന്നിലെത്തിച്ചിരുന്നു. മൂന്ന് പെനാല്‍റ്റികള്‍ മത്സരത്തില്‍ പിറന്നു. ഒന്നാം പകുതിയില്‍ തന്നെ ജംഷഡ്പുര്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. 30-ാം മിനിറ്റില്‍ ഋത്വിക് ദാസ് ലീഡ് ഇരട്ടിയാക്കി. ചിമയുടെ പാസിനെ ഒരു ടാപിന്നിലൂടെ ഋത്വിക് വലയിലാക്കി. രണ്ടാം പകുതിയില്‍ മുംബൈ ശക്തമായി തിരിച്ചു വന്നു. 57-ാം മിനിറ്റില്‍ രാഹുല്‍ ഭെകെ ഒരു ഗോള്‍ മടക്കി. പിന്നാലെ രണ്ട് പെനാല്‍റ്റികള്‍ മുംബൈ സിറ്റിക്ക് ലഭിച്ചു. ആദ്യ പെനാല്‍റ്റി അംഗുളോ നഷ്ടപ്പെടുത്തി. പീറ്റര്‍ ഹാറ്റ്ലി വിഗ്നേഷ് ദക്ഷിണാമൂര്‍ത്തിയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഇഗോര്‍ അംഗുലോ പാഴാക്കി. അംഗുലോയുടെ കിക്ക് പുറത്തേക്കായി. 86-ാം മിനിറ്റില്‍ ലഭിച്ച രണ്ടാം പെനാല്‍റ്റി ഡീഗോ മൗറീസിയോ വലയിലാക്കി. ജയത്തോടെ ജംഷഡ്പുര്‍ 15 കളികളില്‍നിന്ന് 28 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

Share
അഭിപ്രായം എഴുതാം