വധഗൂഢാലോചന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ വധഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്. എന്നാൽ ഇപ്പോഴാണ് വിവരം പുറത്തുവന്നത്. നടൻ ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തു. അതേസമയം, കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തനിക്കെതിരായ ഗൂഢാലോചന നടന്നതെന്നും ദിലീപ് ആരോപിക്കുന്നു. പൊലീസുകാർ വാദികളായ കേസിൽ അന്വേഷണം നീതിയുക്തമായി നടക്കില്ല. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ഹർജിയിൽ ദിലീപ് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട് .

ജസ്റ്റീസ് ഹരിപാലിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതും തെളിവില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹരജി സമർപ്പിച്ചത്. തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അതിനിടെ കേസില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. മറ്റു പ്രതികളായ അനൂപിനും സൂരജിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →