തൃശ്ശൂർ: വന്യജീവി ആക്രമണത്തിനെതിരെ അതിരപ്പിള്ളി മേഖലയിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനം. കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ റോഡ് ഉപരോധസമരം ജില്ല കളക്ടർ ഇടപെട്ടതിനെതുടർന്നാണ് അവസാനിപ്പിച്ചത്. മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ 2 ഗഡുക്കളായി 10 ലക്ഷം രൂപ ധനസഹായം നൽകും.
കാട്ടനായുടെ ആക്രമണത്തിൽ അതിരപ്പിള്ളി കണ്ണൻകുഴിയിൽ 5 വയസ്സുകാരി മരിച്ചതിൽ കടുത്ത പ്രതിഷേധമാണ് രാവിലെ മുതൽ പ്രദേശത്ത് ഉയർന്നത്. അതിരപ്പിള്ളി ആനമല റൂട്ടിൽ ഗതാഗതം പൂർണമായി തടഞ്ഞായിരുന്നു നാട്ടുകാരുടെ റോഡ് ഉപരോധം. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ സമരക്കാർ തടഞ്ഞു. സ്ഥിതി വളഷായപ്പോൾ കളക്ടർ നിയോഗിച്ചതനുസരിച്ച് ഇരിങ്ങാലക്കുട ആർഡിഒ സമരക്കാരുമായി ചർച്ച നടത്തി.
കളക്ടർ നേരിട്ടെത്തി ഉറപ്പ് നൽകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതോടെയാണ് കളക്ടർ സമരക്കാരുമായി ചർച്ച നടത്തിയത്. തുടർന്ന് വൈകീട്ട് നടന്ന സർവകക്ഷിയോഗത്തിൽ വന്യജീവികളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കാൻ ധാരണയായി. പ്രശ്നത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

