കോഴിക്കോട്: തേഞ്ഞിപാലം പോക്‌സോ കേസിൽ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. ബാലവകാശ കമ്മീഷന് നല്കിയ റിപ്പോർട്ടിലാണ് പൊലീസിനെതിരായ സി.ഡബ്ല്യു.സിയുടെ വിമർശനം. നിയമപ്രകാരം പൊലീസ് സമർപ്പിക്കേണ്ടിയിരുന്ന എ, ബി ഫോറങ്ങളും സമർപ്പിച്ചിരുന്നില്ലെന്നും കുട്ടിക്ക് സുരക്ഷ ആവശ്യമാണെന്ന കാര്യം ജില്ലാ ശിശു സംരക്ഷണ ഓഫീസറെ അറിയിച്ചിരുന്നില്ലെന്നും സി.ഡബ്ല്യു.സി ചൂണ്ടിക്കാട്ടി.
പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് പെൺകുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. പോക്‌സോ കേസുകളുണ്ടാകുമ്പോൾ കൂടുതൽ സംരക്ഷണം ഒരുക്കുന്നതിനു വേണ്ടി ഇരയെ സി.ഡബ്ല്യു.സി ക്കു മുന്നിൽ ഹാജരാക്കണമെന്നും ഏതെങ്കിലും തരത്തിൽ കൗൺസിലിംഗ് ആവശ്യമുണ്ടെങ്കിൽ സി.ഡബ്ല്യു.സിയെ അറിയ്ക്കണമെന്നും നിബന്ധനയുണ്ട്. എന്നാൽ ഈ നടപടി ക്രമങ്ങളൊന്നും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
മാനസികമായി തളർന്ന പെൺകുട്ടിക്ക് സംരക്ഷണം ആവശ്യമാണെന്ന് കണ്ട് പൊലീസ് ക്രിയാത്മകമായി മുന്നോട്ട് പോവുകയായിരുന്നു വേണ്ടത്. സംരക്ഷണം വേണമെന്ന് പൊലീസ് അറിയിക്കാത്തതിനെ തുടർന്ന് ഇരയ്ക്ക് ലഭ്യമാകേണ്ടിയിരുന്ന സുരക്ഷയും കൗൺസിലിങ്ങും ഉറപ്പുവരുത്താൻ സാധിച്ചില്ല. ഇത് പൊലീസിനു സംഭവിച്ച ഗുരുതരമായ വീഴ്ച്ചയാണെന്നാണ് സി.ഡബ്ല്യു. സി ചൂണ്ടിക്കാട്ടുന്നത്.

